‘ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക്’ എന്നാണ് പി.സി ജോർജ് തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്.
കോട്ടയം: പ്രണയം വീട്ടുകാര്‍ എതിര്‍ത്തതോടെ കേരളത്തില്‍ അഭയം തേടിയ വൈറല്‍ താരം മൊണാലിസയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ള സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ഇന്നലെ പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ച് മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ സിപിഎം നേതാക്കളെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് എൻഡിഎ നേതാവും മുൻ എംഎൽഎയുമായ പി.സി ജോര്‍ജ്.
'ശിവൻകുട്ടിയും ഗോവിന്ദനും റഹീമും കല്യാണം നടത്തി കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞു. വേടന്റെ വരെ നടത്തിയ സ്ഥിതിക്ക് നിങ്ങൾ ആ രാഹുലിനെ കൂടെ പിടിച്ചു കെട്ടിക്ക് എന്നാണ് പി.സി ജോർജ് തന്‍റെ ഫേസ്ബുക്കിൽ കുറിച്ചത്. ചെറുക്കൻ നന്നാവട്ടെയെന്നും രാഹുൽ ഗാന്ധിയല്ല പാലക്കാട് എം എൽ എ രാഹുലിനെയാണ് ഉദ്ദേശിച്ചതെന്നും പി.സി ജോർജ് ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. പോളിറ്റ് ബ്യൂറോയിൽ നിന്നും മാര്യേജ് ബ്യൂറോയിലേയ്ക്കുള്ള കേരള കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെന്നും പിസി ജോർജ് പരിഹസിച്ചു.
ഇന്നലെ രാവിലെയാണ് മൊണാലിസ ഭോസ്‌ലെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്പാനൂർ പൊലീസിലെത്തി പിതാവിൽ നിന്നും രക്ഷിക്കണമെന്നും വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടത്, വർഷങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിലൂടെ ആരംഭിച്ച പ്രണയത്തിന് വീട്ടുകാര്‍ തടസം നിന്നതോടെയാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തിയത്. മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയാണ് മൊണലിസ. മഹാരാഷ്ട്ര സ്വദേശിയാണ് ഫര്‍മാന്‍ ഖാന്‍. ഇരുവരും തമ്മിലുള്ള ബന്ധത്തെ മൊണാലിസയുടെ കുടുംബം ശക്തമായി എതിര്‍ത്തിരുന്നു. നാട്ടിലേക്കു മടങ്ങാന്‍ വിമാനത്താവളത്തിലേക്കു പോകുന്നതിനിടെയാണ് മൊണാലിസയും സുഹൃത്തൃം തമ്പാനൂര്‍ പൊലീസ് സ്‌റ്റേഷനിലെത്തി വിവാഹം കഴിക്കാനുള്ള താല്‍പര്യം അറിയിച്ചത്. പിന്നാലെയാണ് ഇന്നലെ വൈകിട്ട് തന്നെ സിപിഎം നേതാക്കളടക്കമുള്ളവരുടെ സാന്നിധ്യത്തിൽ വിവാഹം നടന്നത്.


