
കണ്ണൂർ: കണ്ണൂരില്‍ പാര്‍ട്ടിവിട്ട് സ്ഥാനാര്‍ഥികളായവര്‍, തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വിയര്‍ത്ത് സിപിഎം. എംവി ഗോവിന്ദന്‍ കറക്കുകമ്പനിയുടെ പിടിയിലാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ടികെ ഗോവിന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടികെ ഗോവിന്ദന്‍റെ നിലപാടുകളെ ജനം തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. സിപിഎം വിട്ട് പുറത്തുവന്ന നേതാക്കളുടെ കൂട്ടായ്മ കേരളത്തിലുണ്ടാകുമെന്ന് ആര്‍എംപിഐ നേതാവ് കെകെ രമയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് അസി. എക്സിക്യൂട്ടീവ് എഡിറ്റര്‍ പിജി സുരേഷ് കുമാറിന് നല്‍കിയ അഭിമുഖത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറിയെ കടന്നാക്രമിച്ചുള്ള ടികെ ഗോവിന്ദന്‍റെ വാക്കുകള്‍. സ്ഥാനാര്‍ഥിത്വത്തിന്‍രെ പേരില്‍ സിപിഎം തന്‍റെ കുടുംബം തന്നെ തകര്‍ക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് ഏരിയ കമ്മിറ്റിയംഗമായ ഭാര്യ തനിക്കുവേണ്ടി പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത്. പലതും മറയ്ക്കാനുള്ളതുകൊണ്ടാണ് എംവി ഗോവിന്ദന്‍ ഭാര്യയെ തളിപ്പറമ്പില്‍ തന്‍റെ പിന്‍ഗാമിയായി സ്ഥാനാര്‍ഥിയാക്കിയത്. ജില്ലാ കമ്മിറ്റിയില്‍ പിണറായി പങ്കെടുത്തിരുന്നെങ്കില്‍ പികെ ശ്യാമള സ്ഥാനാര്‍ഥിയാകില്ലായിരുന്നു എന്നും ടികെ ഗോവിന്ദന്‍ പറഞ്ഞു. എന്നാല്‍ തന്‍റെ കൂടി അറിവോടെയാണ് ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതെന്ന് പിണറായി പ്രതികരിച്ചു. കണ്ണൂരും പാലക്കാടും ആലപ്പുഴയിലുമെല്ലാമുണ്ടായ അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുമെന്ന രാഷ്ട്രീയ വീക്ഷണമാണ് വടകരയിലെ സ്ഥാനാര്‍ഥിയും ആര്‍എംപിഐ നേതാവുമായ കെകെ രമ ഏഷ്യാനെറ്റ് ന്യൂസിന്‍റെ പോള്‍ ഗ്യാലക്സിയില്‍ പങ്കുവച്ചത്.
പാര്‍ട്ടിയിലെ നയവ്യതിയാനങ്ങളും ഏകാധിപത്യ സ്വഭാവവും മുതല്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പുവരെ പാര്‍ട്ടിവിട്ട് യുഡിഎഫിനൊപ്പം നിന്ന് തിരഞ്ഞെടുപ്പിനെ നേരിടുന്ന നേതാക്കള്‍ അനുദിനം ഉയര്‍ത്തുകയാണ്. പാര്‍ട്ടിക്ക് പുറത്തുപോയവരെക്കുറിച്ചുള്ള പാര്‍ലമെന്‍ററി വ്യാമോഹികളെന്ന വിമര്‍ശനം സംഘടനാദൗര്‍ബല്യത്തിന്‍റെ കൂടി ഭാഗമാണെന്ന ആത്മവിമര്‍ശനവും സിപിഎമ്മിനുള്ളില്‍ ഉയരുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam