
തിരുവനന്തപുരം: കണ്ണൂർ സർവകലാശാല പ്രശ്നത്തിലെ തീരുമാനം അരമണിക്കൂറിൽ അറിയാം എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. താൻ ചാന്‍സിലര്‍ ആയിരിക്കുന്നിടത്തോളം കാലം സ്വജനപക്ഷപാതം അംഗീകരിക്കില്ല. ചട്ടലംഘനങ്ങൾ അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.
റാങ്ക് പട്ടിക റദ്ദാക്കാൻ സാധ്യതയെന്നാണ് ലഭിക്കുന്ന വിവരം. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള തീരുമാനം റദ്ദാക്കിയേക്കും. കണ്ണൂർ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ക്ക് എതിരെയും നടപടി വന്നേക്കും.
കണ്ണൂർ സർവകലാശാലയിൽ പ്രിയ വർഗീസിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞിരുന്നു. സിമിലാരിറ്റി ചെക്കിംഗ് ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂർത്തിയാകുന്നതോടെ നിയമന ഉത്തരവ് നൽകുമെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.
ഗവർണർ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നൽകുകയാണെങ്കിൽ മറുപടി നൽകാമെന്നും ഡോ.ഗോപിനാഥൻ നായർ പറഞ്ഞു. റിസർച്ച് സ്കോർ എന്നത് ഉദ്യോഗാർത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്സിറ്റി സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തിൽ പ്രിയ വർഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല. വിവരാവകാശ രേഖ വഴി ഇന്റർവ്യൂവിന്റെ റെക്കോർഡ് പുറത്തു വിടാൻ കഴിയുമോ എന്നതിൽ വ്യക്തത ഇല്ല എന്നും വൈസ് ചാൻസലർ പറഞ്ഞു. പുറത്തു വിടാൻ കഴിയില്ലെന്നാണ് നിയമ വൃത്തങ്ങളിൽ നിന്ന് മനസിലാകുന്നത്. അത്തരത്തിൽ ചെയ്യണമെങ്കിൽ ഇന്റർവ്യൂ ബോർഡിലെ 11 പേരുടെയും അഭിമുഖത്തിൽ പങ്കെടുത്ത ആറു പേരുടെയും അനുമതി വേണ്ടി വരുമെന്നും ഡോ.ഗോപിനാഥൻ നായർ വ്യക്തമാക്കി. സർവകലാശാലയ്ക്ക് ഇക്കാര്യത്തിൽ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാൻസലർ അറിയിച്ചു.
'തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു, കണ്ണൂരിൽ സ്വജന പക്ഷപാതം'; ആഞ്ഞടിച്ച് ഗവർണർ
കണ്ണൂർ സർവകലാശാലയിൽ സ്വജനപക്ഷപാതവും ഗുരുതര ചട്ടലംഘനവും നടക്കുന്നുവെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ തുറന്നടിച്ചിരുന്നു. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രിയ വർഗീസിന്റെ നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന വൈസ് ചാൻസലറുടെ പ്രഖ്യാപനം.