സിപിഎം കോട്ടകളെ വിറപ്പിച്ച് വിമതര്‍; കോട്ടകൾ തകര്‍ത്ത് പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതരുടെ ജയം

Published : May 04, 2026, 04:10 PM IST
cpm rebel candidate

Synopsis

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, സിപിഎമ്മിന്റെ ഉന്നത പദവികൾ വഹിച്ചിരുന്ന മൂന്ന് വിമത നേതാക്കൾ പാർട്ടി കോട്ടകളിൽ വിജയം നേടി. പാർട്ടിയുടെ ധാർഷ്ട്യത്തിനും തെറ്റായ നയങ്ങൾക്കുമെതിരായ ജനകീയ 'തിരുത്തൽ' ആയി ഈ വിജയങ്ങൾ വിലയിരുത്തപ്പെടുന്നു.  

തിരുവനന്തപുരം/ കോഴിക്കോട്: സിപിഎമ്മിനെ ഞെട്ടിച്ച് പാര്‍ട്ടി കോട്ടകളായ പയ്യന്നൂരിലും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വിമതര്‍ക്ക് ജയം. പാർട്ടിയെ തിരുത്താൻ വന്നവരെ കൈകാര്യം ചെയ്ത് ശീലമുള്ള സിപിഎമ്മിനെ ഇത്തവണ വിമതർ ശരിക്കും തിരുത്തി. 2026 നിയമസഭ തെരഞ്ഞെടുപ്പില്‍ പാർട്ടിയുടെ ഹൃദയ ഭൂമിയിലെ മൂന്ന് സീറ്റുകൾ പിടിച്ചെടുത്തത് സിപിഎമ്മിന്റെ ഉന്നത പദവികൾ വഹിച്ച മൂന്ന് നേതാക്കളാണ്. എം വി രാഘവന് പോലും സൃഷ്ടിക്കാൻ കഴിയാതിരുന്ന ചലനമാണ് ഇത്തവണ സംസ്ഥാനത്ത് മൂന്ന് നേതാക്കൾ ചേർന്ന് ഉണ്ടാക്കിയത്. എല്ലാവരും പാർട്ടിയെ തിരുത്താൻ ഇറങ്ങിയവർ.

സിപിഎം പുറത്താക്കിയവരും സ്വയം വിട്ടുപോയവരും ഏറെയുണ്ട്. അതിന് വലുപ്പച്ചെറുപ്പമില്ല, പ്രവർത്തകരും നേതാക്കളുമുണ്ട്. പാർട്ടിയുടെ വഴിതെറ്റിയുള്ള നീക്കത്തെ ചോദ്യം ചെയ്തവർ. പിടിവാശി കൊണ്ട് അവരെ കൈകാര്യം ചെയ്യാമെന്ന് കരുതിയ സിപിഎമ്മിന് ഇത്തവണ തെറ്റി. അതിൽ ഏറ്റവും പ്രധാനം പയ്യന്നൂരിലെ കുഞ്ഞികൃഷ്ണന്റെ ജയമാണ്. രക്തസാക്ഷി ഫണ്ട് വെട്ടിച്ചു എന്ന് ആരോപിച്ച് പാർട്ടിയെ കയ്യടക്കിയ എംഎൽഎയ്ക്കെതിരെ രംഗത്തുവന്ന കുഞ്ഞികൃഷ്ണനെ വിരട്ടിയും അപമാനിച്ചും ആക്ഷേപിച്ചും ഇല്ലാതാമെന്ന് കരുതിയ സിപിഎമ്മിന് തെറ്റി. ആരോപണ വിധേയനായ എംഎൽഎയെ വീണ്ടും സ്ഥാനാർത്ഥിയാക്കി ഒരിഞ്ച് പിന്നോട്ടില്ല എന്ന ധാർഷ്ട്യം പ്രകടിപ്പിച്ചു. പാർട്ടി കോട്ടയിൽ നിന്ന് മാത്രം 25000 വോട്ടുകളാണ് കുഞ്ഞികൃഷ്ണൻ ചോർത്തിയത്. ഇതാണ് യഥാർത്ഥ തിരുത്ത്. കുഞ്ഞികൃഷ്ണൻ പറഞ്ഞ സത്യങ്ങൾക്കാണ് പാർട്ടി നേതാക്കളുടെ അഴകുടമ്പൻ മറുപടികളെക്കാൾ വിശ്വാസ്യതെന്ന് ജനം അടിവരയിട്ടു.

മരുമോനിസം എന്ന വലിയ വിവാദം ഉണ്ടായതിനി ശേഷം സ്വന്തം സീറ്റ് ഭാര്യക്ക് തീറെഴുതിയ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പടയൊരുക്കം നടത്തി പുറത്തുവന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്ന ടി കെ ഗോവിന്ദൻ സിപിഎമ്മിന് നൽകിയ പ്രഹരം ഒരുപക്ഷേ പിണറായി എതിർക്കുന്ന സകല നേതാക്കൾക്കും ഉള്ളിൽ സന്തോഷം നൽകുന്ന ഒരു വലിയ വിജയമാണ്. ഗോവിന്ദൻ പിണറായി അച്ചുതണ്ടിന് എതിരായ സാധാരണ പാർട്ടി പ്രവർത്തകരുടെ വികാരം കൂടിയാണ് അതെന്ന് വിലയിരുത്തണം. അമ്പലപ്പുഴയിലെ ജി സുധാകരന്റെ വിജയവും ജനകീയ നേതാക്കളെ വെട്ടിനിരത്താറുള്ള സിപിഎം ശൈലിക്കെതിരായ ഒരു മുന്നറിയിപ്പാണ്. അതിലുപരിയായി അഴിമതിക്കും തൻകാര്യത്തിനും പാർട്ടിയെ ദുരുപയോഗം ചെയ്യുന്ന നേതാക്കളുടെ സ്വീകാര്യതയാണ് സുധാകരൻ ചോദ്യം ചെയ്തത്.

ഒറ്റപ്പാലത്തെ പികെ ശശിയുടെ തോൽവി പക്ഷേ വിമതരുടെ തോൽവിയായി വ്യാഖ്യാനിക്കാനാവില്ല. ശശി യുഡിഎഫിലെത്തിയത് എന്തെങ്കിലും ഒരു ആശയപരമായ പ്രശ്നത്തിന്റെ പേരിലല്ല. സ്വന്തം കാര്യ സിദ്ധി കാണന്ന വിലയിരുത്തൽ ജനം കൃത്യമായി നടത്തി. കോഴിക്കോട് ജില്ലയിൽ മണ്ണ് ഒന്നാകെ ഇളകിപ്പോയത് പാർട്ടിക്ക് അകത്തുണ്ടായിട്ടുള്ള വലിയ നിഷേധ വോട്ടുകളുടെ കൂത്തോഴുക്കിൽ ആണ്. ജില്ലയിലെ നേതൃത്വം പാർട്ടിയിലെ അണികളെ അകറ്റുന്നതിൽ പലകാലത്തായി സ്വീകരിച്ച സമീപനത്തിനു ജനം കയ്യോടെ മറുപടി കൊടുത്തു. സിപിഎം പഴയ കാറ്റ് കടക്കാത്ത പാർട്ടിയല്ല എന്നും ഇച്ചിരി ജനാധിപത്യം ആകാം എന്നുമുള്ള മുന്നറിയിപ്പാണ് വിമതരുടെ വിജയങ്ങൾ നൽകുന്നത്. ഈ വിജയങ്ങൾ പാർട്ടിക്ക് അകത്തും വലിയ പ്രകമ്പനങ്ങൾ ഉണ്ടാക്കും. വരുംദിവസങ്ങളിൽ അതിന്റെ അലയൊലികൾ സിപിഎമ്മിൽ ഉണ്ടാകാതെ തരമില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭൂരിപക്ഷം 4526 -ൽ നിന്നും 31300 -ലേക്ക്, കടുത്തുരുത്തി കാത്ത് മോൻസി ജോസഫ്
അമ്പലപ്പുഴയിൽ ജി. സുധാകരന് വിജയം