
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പണിമുടക്ക് (Nationwide Strike 2022) നിയമവിരുദ്ധമെന്ന ഹൈക്കോടതി(High court)വിധിയുടെ പശ്ചാത്തലത്തിൽ എജിയുടെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. പണിമുടക്കിൽ നിന്നും ജീവനക്കാരെ വിലക്കണമെന്ന ഉത്തരവിൽ എജിയുടെ നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സർക്കാർ. എന്നാൽ പണിമുടക്കുമായി മുന്നോട്ട് പോകാനാണ് സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ നിലപാട്. മുൻകൂട്ടി നോട്ടീസ് നൽകിയാണ് പണിമുടക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റ പകർപ്പ് കിട്ടിയിട്ടില്ലെന്നും എൻജിഒ യൂണിയൻ വ്യക്തമാക്കി.
സർക്കാർ ജീവനക്കാരുടെ പണിമുടക്ക് നിയമവിരുദ്ധമെന്ന് വ്യക്തമാക്കിയ കേരളാ ഹൈക്കോടതി പണിമുടക്കിയവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ച് ഇന്ന് തന്നെ ഉത്തരവിറക്കാൻ സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. കേരള സർവ്വീസ് ചട്ട പ്രകാരം സർക്കാറിന്‍റെ നയങ്ങൾക്കെതിരെ സമരം ചെയ്യാനോ, പണിമുടക്കാനോ ജീവനക്കാർക്ക് അധികാരമില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി പണിമുടക്ക് തടഞ്ഞത്. സർവ്വീസ് ചട്ടത്തിലെ റൂൾ 86 പ്രകാരം പണിമുടക്കുന്നത് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ചൂണ്ടികാട്ടി.
ഈ സാഹചര്യത്തിൽ പണിമുടക്കിയവർക്കെതിരെ നടപടിയുണ്ടാകുമെന്ന് കാണിച്ച് ഉത്തരവിറക്കിണം. പണിമുടക്കുടക്കിന് ഡയസ്നോൺ പ്രഖ്യാപിക്കാത്ത നടപടിയിലും കോടതി അതൃപ്തി രേഖപ്പെടുത്തി. പണിമുടക്കിന് ശേഷം നടപടിയുണ്ടാകുമെന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. തിരുവനന്തപുരം സ്വാദേശിയായ അഭിഭാഷകനാണ് പണിമുടക്ക് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം പണിമുടക്കുന്നവർക്ക് അവധിയായിക്കെ ശമ്പളം നൽകാൻ നീക്കമുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു.
അതേ സമയം, ദേശവ്യാപകമായി തൊഴിലാളികൾ നടത്തുന്ന പണിമുടക്കിനോടും പ്രക്ഷോഭങ്ങളോടും മുഖം തിരിക്കാനാകില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ജനങ്ങളുടെ വിഷയങ്ങൾ ഉയർത്തിയാണ് സമരം നടത്തുന്നത്. തിരുവനന്തപുരത്തടക്കം നടന്ന സമരാനുകൂലികളുടെ വഴി തടയൽ ഒറ്റപ്പെട്ടതാണെന്നും സമരം സമാധാനപരമാണെന്നും ധനമന്ത്രി പറഞ്ഞു. പണിമുടക്കിൽ പങ്കെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോണ്‍ ഏർപ്പെടുത്തുന്നതിൽ ഇപ്പോൾ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.