
10 വര്‍ഷത്തെ ഭരണത്തിന് ശേഷം പിണറായി 3.0 എന്ന പ്രതീക്ഷയോടെ ഇടതു മുന്നണി തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍, അവര്‍ അഭിമുഖീകരിക്കുന്ന മുഖ്യപ്രതിസന്ധികളിലൊന്ന് ആരോഗ്യമേഖലയിലെ പ്രശ്‌നങ്ങളാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ. ഹാരിസ് ചിറക്കല്‍ അടക്കമുള്ളവരുടെ തുറന്നു പറച്ചില്‍ പരിഗണിച്ചാല്‍, കേരളത്തിന്റെ ആരോഗ്യമേഖല ഗുരുതരമായ അവസ്ഥയിലാണെന്ന് വേണം മനസ്സിലാക്കാന്‍.
ഇക്കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് ഗുരുതരമായ ആരോപണങ്ങളാണ് ആരോഗ്യ വകുപ്പിനെതിരെയും ഉയരുന്നത്. മള്‍ട്ടി സ്പെഷ്യാലിറ്റി വെന്റിലേറ്റര്‍ യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തിന് പിന്നാലെ മണിക്കൂറുകള്‍ക്കകം അഞ്ച് രോഗികള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരുന്ന ഒരു യുവാവും സംഭവത്തില്‍ മരണപ്പെട്ടിട്ടുണ്ട്. എന്നാല്‍, തീപിടിത്തം ഉണ്ടായ സാഹചര്യത്തില്‍ രോഗികളെ രക്ഷപ്പെടുത്തുന്നതിനിടെ ലൈഫ് സപ്പോര്‍ട്ട് ഉപകരണങ്ങള്‍ നീക്കം ചെയ്തതാണ് മരണത്തിന് കാരണമായതെന്നാണ് മരിച്ചവരുടെ ബന്ധുക്കളുടെ ആരോപണം. ഇതില്‍ മരണപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശിയായ യുവാവിന്റെ ബന്ധുക്കള്‍ പറഞ്ഞത് തീപിടിത്തം ഉണ്ടായ വെന്റിലേറ്ററില്‍ നിന്നു മാറ്റുന്നതിനിടെയാണ് ജീവന്‍ നഷ്ടമായതെന്നതാണ്.
സംഭവത്തില്‍ ആരോഗ്യ വകുപ്പിന് നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന വിമര്‍ശനവും ശക്തമായിരുന്നു. അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട ബാക്കപ്പ് സൗകര്യങ്ങള്‍ തകരാറിലായതാണ് മരണങ്ങള്‍ക്ക് വഴിവെച്ചതെന്നാണ് ആരോപണം. അത്യാവശ്യ ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കേണ്ട സംവിധാനങ്ങള്‍ പ്രവര്‍ത്തനക്ഷമമല്ലാതിരുന്നത് വലിയ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. പല തവണ ചൂണ്ടിക്കാണിച്ചിട്ടും ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആരോഗ്യവകുപ്പ് കാര്യമായി ഇടപെട്ടില്ല എന്നും ആരോപണമുണ്ട്.
ആരോഗ്യ രംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം, സ്വന്തം വീഴ്ചകള്‍ മറച്ചുവയ്ക്കാന്‍ ആരോഗ്യ വകുപ്പ് ശ്രമിക്കുകയാണെന്നും ആരോപണമുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം എന്താണെന്നും, സുരക്ഷാ സംവിധാനങ്ങള്‍ എന്തുകൊണ്ട് പ്രവര്‍ത്തിച്ചില്ലെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഇതുവരെയും വ്യക്തമായ മറുപടി ആരോഗ്യ വകുപ്പ് നല്‍കിയിട്ടില്ല. സംഭവത്തെ കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധങ്ങളും ഉയരുകയാണ്. ആരോഗ്യ വകുപ്പിന്റെ ഗുരുതരമായ വീഴ്ച്ചയെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നീതി ലഭിക്കാനും ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നുമുള്ള പൊതുജനാഭിപ്രായം ശക്തമാകുകയാണ്.
എന്നാൽ, ഇതിനെ ഒരു ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ല. വണ്ടാനം മെഡിക്കൽ കോളേജിൽ 5 വർഷം മുൻപ് ശസ്ത്രക്രിയ നടത്തിയ വീട്ടമ്മയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം കേരളക്കരയെ ഞെട്ടിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ മുഖം ഇപ്പോഴും നമ്മുടെ ഓർമകളിലുണ്ട്. പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലം കൈമുറിച്ചു മാറ്റേണ്ടി വന്ന കുഞ്ഞിന് വെറും 9 വയസേ ഉള്ളൂ. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം ഗൈഡ് വയർ മറന്നു വച്ച വാർത്തകളും നമ്മൾ കണ്ടതാണ്. 5 വർഷം മുൻപ് വയറ്റിൽ കത്രിക മറന്നുവെച്ച് തെളിവെടുപ്പിന് ഹാജരാകാൻ പരേതന് നോട്ടീസയച്ചത് ഇതേ ആരോഗ്യ വകുപ്പിന് കീഴിലുള്ള തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയാണ്. 5 വർഷത്തിനുള്ളിൽ അശ്രദ്ധ കൊണ്ടും, കെടുകാര്യസ്ഥത കൊണ്ടും പൊലിഞ്ഞത് എത്രയോ ജീവനുകൾ...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam