
കൊച്ചി: സംസ്ഥാന അതിർത്തിയിൽ മലയാളികളെ തടയുന്ന വിഷയത്തിൽ ഹൈക്കോടതി ഇടപെടുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ നാളെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൻ്റെ പ്രത്യേക സിറ്റിംഗ് നടക്കും. ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് എം ആർ അനിത എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
വാളയാറും തലപ്പാടിയും അടക്കമുള്ള ചെക്പോസ്റ്റുകളിൽ പാസ് കിട്ടാതെ മലയാളികൾ കുടുങ്ങിയ പശ്ചാസ്ഥലത്തിലാണ് കോടതി സ്വമേധയാ വിഷയത്തിൽ ഇടപെടുന്നത്. നേരത്തെയും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പല വിഷയങ്ങളിലും കോടതി ഇത്തരം ഇടപെടലുകൾ നടത്തിയിരുന്നു.
അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പാസ് ഉള്ളവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്ന് മുഖ്യമന്ത്രി ഇന്ന് വ്യക്തമാക്കിയിരുന്നു. കർശന നടപടിയെടുത്തില്ലെങ്കിൽ സംസ്ഥാനത്ത് രോഗപ്പകർച്ച ഉണ്ടാകുമെന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയമായേ കഴിയൂ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. പാസില്ലാതെ അതിർത്തിയിൽ എത്തിയവർ മടങ്ങുക മാത്രമേ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
വാളയാർ ചെക്പോസ്റ്റിൽ നിരവധി മലയാളികളാണ് മണിക്കൂറുകളായി കാത്തു നിൽക്കുന്നത്, രാത്രിയോടെയാണ് ഇവരെ കൊയമ്പത്തൂരിലെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായത്. അതിർത്തിയിൽ യാത്രാനുമതി കിട്ടാത്തവർ ബഹളം വക്കുന്ന സാഹചര്യവും ഇന്നുണ്ടായി.
Read more at: വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരും പൊലീസുമായി തർക്കം.
കേരളാ കര്‍ണാടക അതിര്‍ത്തിയായ കാസര്‍കോഡ് തലപ്പാടിയില്‍ കേരളത്തിലേക്ക് കടക്കാനാകാതെ കുടുങ്ങിയ നൂറിലധികം പേര്‍ക്കും വൈകീട്ടോടെയാണ് യാത്രാനുമതി കിട്ടിയത്. വിദ്യാര്‍ത്ഥിനികളും തൊഴില്‍നഷ്ടപ്പെട്ടവരും അടക്കം ഇരിക്കാന്‍ പോലും ഇടമില്ലാതെ പൊരിവെയിലത്ത് സാമൂഹിക അകലം പോലും പാലിക്കാനാകാതെ കൂടി നില്‍ക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam