വാളയാറിൽ മൂന്ന് കിലോമീറ്റർ നിയന്ത്രണ മേഖല; പാസില്ലാതെ കുടുങ്ങിയവരെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റും
അതിർത്തിയിൽ കാത്ത് നിൽക്കുന്നവരെ അൽപ്പസമയത്തിനകം കൊയമ്പത്തൂർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വാഹനത്തിൽ കൊയമ്പത്തൂരിലെ കാളിയപറമ്പിലുള്ള കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.
പാലക്കാട്: കേരളത്തിൽ പ്രവേശിക്കാനാവശ്യമായ യാത്രാ പാസിൻ്റെ അഭാവത്തിൽ വാളയാർ അതിർത്തിയിൽ പെട്ട് പോയവരെ താൽക്കാലിക വാസകേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പാലക്കാട് ജില്ലാ കളക്ടർ. അതിർത്തിയിൽ കാത്ത് നിൽക്കുന്നവരെ അൽപ്പസമയത്തിനകം കൊയമ്പത്തൂർ ജില്ലാ ഭരണകൂടം സജ്ജമാക്കിയ പ്രത്യേക വാഹനത്തിൽ കൊയമ്പത്തൂരിലെ കാളിയപറമ്പിലുള്ള ഔട്ട് ബോണ്ട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Read more at: വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുന്നവരും പൊലീസുമായി തർക്കം.
കൊയമ്പത്തൂർ ജില്ലാ കളക്ടർ സഹകരണം അറിയിച്ചതായി പാലക്കാട് ജില്ലാ കളക്ടർ ഡി ബാലമുരളി അറിയിച്ചു. താൽക്കാലിക വാസ കേന്ദ്രത്തിൽ എത്തിയ ശേഷം. വാളയാർ അതിർത്തിയിലൂടെ കടക്കാനുള്ള പാസിന് അപക്ഷിച്ച് ഇരു ജില്ലകളിലെയും അംഗീകൃത പാസ് ലഭ്യമായവർ മാത്രമേ അതിർത്തി കടന്നുള്ള യാത്രയ്ക്ക് തയ്യാറാകാൻ പാടുള്ളുവെന്ന് പാലക്കാട് കളക്ടർ അറിയിച്ചു. പാസ് ലഭ്യമാകാൻ രണ്ടോ മൂന്നോ ദിവസമെടുത്തേക്കാം. കൊവിഡ് പ്രതിരോധം കണക്കിലെടുത്ത് ബന്ധപ്പെട്ടവർ സഹകരിക്കണമെന്നും പാലക്കാട് ജില്ലാ കലക്ടർ അഭ്യർത്ഥിച്ചു.
വാളയാർ ചെക്ക് പോസ്റ്റിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കേരള അതിർത്തി മുതൽ 3 കിലോമീറ്റർ വരെ നിയന്ത്രണ മേഖലയായി(കണ്ടെയ്ൻമെൻറ് സോൺ) പ്രഖ്യാപിച്ചതായും കളക്ടർ ഡി ബാലമുരളി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അതിർത്തി കടന്ന് നിരവധി ആളുകൾ എത്തുന്നതിനാലും ചെന്നൈയിൽ നിന്നുള്ള ഒരു വ്യക്തിക്ക് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലുമാണ് നടപടി. ഈ മേഖലയിൽ വരുന്നതിനും പോകുന്നതിനും പൊലീസ് നിയന്ത്രണം ഉണ്ടായിരിക്കും.