
തിരുവനന്തപുരം: കേരള പ്രവാസി ക്ഷേമനിധി ബോർഡിലെ തട്ടിപ്പ് ഒരു ജീവനക്കാരിയിൽ മാത്രം ഒതുക്കാൻ പ്രവാസി ക്ഷേമനിധി ബോർഡിന്‍റെ നീക്കം. തട്ടിപ്പ് പുറത്തായതിന് പിന്നാലെ സ്ഥാപനത്തിലെ സോഫ്റ്റുവെയറിൽ മാറ്റങ്ങള്‍ വരുത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്ന നടപടിയാണ്. പ്രവാസികളുടെ മറ്റ് ക്ഷേമിനിധി ആനൂകൂല്യങ്ങളിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്നും സംശയമുണ്ട്.
പ്രവാസി ക്ഷേമനിധിയിൽ 24 അക്കൗണ്ടുകളിൽ തിരുത്തൽവരുത്തി അനർഹരായവർക്ക് പെൻഷൻ നൽകിയെന്നാണ് പ്രാഥമിക കണ്ടെത്തൽ. 68 ലക്ഷം തിരിമറി നടത്തിയ കേസിൽ മുൻ ജീവനക്കാരി ലിന, ഏജൻറ് ശോഭ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുടങ്ങികിടന്ന പെൻഷൻ അക്കൗണ്ടുകളിൽ 60 വയസ്സ് കഴിഞ്ഞവരെ തിരുകി കയറ്റി അവർക്ക് പണം അനുവദിച്ചായിരുന്നു തട്ടിപ്പ്. പേര് തിരുത്തി തിരുകി കയറ്റുന്നവരിൽ നിന്നും വാങ്ങുന്ന പണം പ്രതികളായ രണ്ടുപേർ ചേർന്ന് പങ്കിട്ടെടുത്തുവെന്നാണ് പൊലീസ് പറയുന്നത്.
പക്ഷെ ലിന തിരുത്തൽ വരുത്തി ഒരാളെ തിരുകി കയറ്റി, ഫോട്ടോ മാറ്റിയാലും പെൻഷൻ അനുവദിക്കണമെങ്കിൽ ഫിനാൻസ് മാനേജറും സിഇഒയുമെല്ലാം അംഗീകരിക്കണം. സോഫ്റ്റുവറും ആ രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. അപ്പോള്‍ ഒരു അറ്റണ്ടർമാത്രം വിചാരിച്ചാൽ പെൻഷൻ അനുവദിക്കാൻ കഴിയുമോയെന്ന ചോദ്യമാണ് ബാക്കി നിൽക്കുന്നത്. എന്നാല്‍ ക്രമക്കേട് ആദ്യഘട്ടത്തിൽ ശ്രദ്ധിച്ചിരുന്നില്ലെന്നാണ് ബോർഡിൻെറ സിഇഒ പറയുന്നത്.
ക്രമക്കേട് കണ്ടെത്തി ഒരു മാസത്തിനുശേഷമാണ് പൊലീസ് കേസെടുക്കുന്നതും പ്രതികളെ അറസ്റ്റ് ചെയ്യുന്നതും. ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ കെൽട്രോണ്‍ സോഫ്റ്റുവയറിൽ മാറ്റം വരുത്തിയതോടെ ലിനയെ കൂടാതെ ആരൊക്കെ പാസ് വേർഡ് ഉപയോഗിച്ച് മാറ്റം വരുത്തിയെന്ന് കണ്ടെത്തുക പൊലീസിന് വെല്ലുവിളിയായിരിക്കുകയാണ്. ക്ഷേമ നിധിബോർഡിലെ കരാർ ജീവനക്കാരെല്ലാം രാഷ്ട്രീയ നേതാക്കളുടെ ബന്ധുക്കളാണ്.
എസ്എൻഎൽ എൻജിനിയേഴ്സ് സഹകരണ സംഘം തട്ടിപ്പിൽ സെക്രട്ടറിയെ പൊലീസ് കസ്റ്റഡിയിലെടുത്തു
അതിനാൽ ഒരു കരാർ ജീവനക്കാരിക്കും ഏജൻറിനും അപ്പുറത്തേക്ക് അന്വേഷണം പോകുമോ എന്ന കാര്യത്തിലും സംശയമുണ്ട്. പെൻഷൻ മാത്രമല്ല, മറ്റ് വിവിധ ആനൂകുല്യങ്ങള്‍ ക്ഷേമ നിധി ബോർഡിൽ നിന്നും നൽകുന്നുണ്ട്. ഏഴു ലക്ഷം അംഗങ്ങളിൽ 30,000 പേർക്കാണ് പെൻഷൻ നൽകുന്നത്. അതേസമയം ഇതേ വരെ ആനുകൂല്യം നൽകിയിട്ടുള്ളവരെ കുറിച്ച് പരിശോധിക്കുകയാണെന്നാണ് ബോർഡ് അധികൃതർ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam