കനത്ത മഴക്കിടെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, പുഴകളിൽ ജലനിരപ്പ് ഉയരും: വിനോദസ‍ഞ്ചാരത്തിന് വിലക്ക്

Published : May 25, 2025, 07:50 AM ISTUpdated : May 25, 2025, 08:25 AM IST
കനത്ത മഴക്കിടെ മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു, പുഴകളിൽ ജലനിരപ്പ് ഉയരും: വിനോദസ‍ഞ്ചാരത്തിന് വിലക്ക്

Synopsis

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കി. 

തിരുവവന്തപുരം: സംസ്ഥാനത്ത് റെഡ് അലർട്ടും അതിതീവ്ര മഴ മുന്നറിയിപ്പും തുടരുന്നതിനിടെ ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നു. ജലനിരപ്പ് ക്രമീകരിക്കുന്നതിൻ്റെ ഭാഗമായാണ് ആറ് ഷട്ടറുകളിൽ അഞ്ചെണ്ണം തുറന്നത്. ഇതോടെ തൊടുപുഴ, മൂവാറ്റുപുഴ ആറുകളിൽ ജലനിരപ്പ് ഉയരും. വാർത്ത പുറത്തുവന്നതിന് പിന്നാലെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകി. അതേസമയം മഴക്കെടുതിക്കുള്ള സാധ്യത മുൻനിർത്തി പല ജില്ലകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനം വിലക്കി. തിരുവനന്തപുരം പൊന്മുടി ഇക്കോടൂറിസം കേന്ദ്രത്തിലേക്കുള്ള പ്രവേശനം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നിരോധിച്ചു. 

കനത്ത മഴയുടെ പശ്ചാത്തലത്തിൽ കാസർകോട്, ബീച്ചുകളിലും റാണിപുരം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐഎഎസ് അറിയിച്ചു. ഇടുക്കി രാമക്കൽമേട്ടിൽ ശക്തമായ മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി തലകീഴായി മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മലപ്പുറത്ത് തീരപ്രദേശങ്ങളിൽ 3.1 മുതൽ 4.2 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കു സാധ്യതയുള്ളതിനാൽ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം വിലക്കി. തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കോഴിക്കോട് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജലാശയങ്ങളിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി. ജില്ലയിലെ നദീതീരങ്ങൾ, ബീച്ചുകൾ, വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം താൽക്കാലികമായി വിലക്കി. ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ബൈപ്പാസിനോട് ചേർന്ന ഭാഗത്ത് നേരിയ മണ്ണിടിച്ചിലിനെ തുടർന്ന് റോഡിലേക്ക് ചെളിയിറങ്ങി. കോഴിക്കോട് മലയോര മേഖലകളിൽ ഇടവിട്ട് മഴ തുടരുകയാണ്. കോഴിക്കോട് താലൂക്കിൽ 10 വീടുകൾക്കാണ് കഴിഞ്ഞദിവസം കേടുപാടുകൾ സംഭവിച്ചത്. കോഴിക്കോട് തൊട്ടിൽപാലത്ത് കരിങ്ങാട് തോടിൻ്റെ തീരം ഇടിഞ്ഞു. തീരത്തുള്ള ക്വാർട്ടേഴ്‌സിൽ നിന്ന് ആളുകളെ മാറ്റി പാർപ്പിച്ചു. നാല് കുടുംബങ്ങളിൽ നിന്നായി 14 പേരെ ആണ് മാറ്റിയത്. ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ഇന്നും രൂക്ഷമായ കടൽക്ഷോഭമാണ്. ആറു വീടുകൾ കടലാക്രമണ ഭീതിയിലാണ് കഴിയുന്നത്. ഇന്നലത്തെ കടൽക്ഷോഭത്തിൽ രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു. 

കോഴിക്കോട് ക്വാറികളുടെ പ്രവർത്തനത്തിനും മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുക്കൽ എന്നിവക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദ്ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ദുരന്ത സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവർ ക്യാമ്പുകൾ തുറന്നു എന്നുറപ്പാക്കേണ്ടതും പകൽ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ , റെവന്യൂ അധികാരികളുമായി ബന്ധപ്പെടണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം. 

കാസർകോട് ജില്ലയിലെ 148 ഇടങ്ങളില്‍ അവശ്യഘട്ടത്തില്‍ ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണങ്ങളായി. പ്രശ്‌നബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറാന്‍ സജ്ജരാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്ത് ലെവല്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. ജില്ലയിലെ ഹോട്ട്‌സ്‌പോട്ടായ ബേവിഞ്ച, ദേശീയപാതയില്‍ അപകട സാധ്യതയുള്ള പ്രദേശങ്ങളായ വീരമലക്കുന്ന്, മട്ടലായിക്കുന്ന് എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണെന്നും പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൃത്യസമയത്ത് തന്നെ തുറക്കണം എ്ന്നും കളക്ടര്‍ നിർദേശിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള വലിയപറമ്പ പോലുള്ള പ്രദേശങ്ങളില്‍ കൂടുതല്‍ ജാഗ്രത ആവശ്യമാണെന്നും നിര്‍ദ്ദേശിച്ചു. ഇന്ന് ഓരോ എൻ‌ഡി‌ആർ‌എഫ് സംഘം കാസർകോട് വയനാട്, മലപ്പുറം ജില്ലകളിലെത്തും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടുക്കുന്ന സംഭവം; കൊച്ചിയിൽ പുലർച്ചെ വിമാനമിറങ്ങിയ പ്രവാസിയെ അക്രമിസംഘം തട്ടിക്കൊണ്ടുപോയി; മർദിച്ച് കൊള്ളയടിച്ച ശേഷം പറവൂർ കവലയിൽ തള്ളി
കോഴിക്കോട് ദാരുണ കൊലപാതകം; ആറു വയസുകാരനെ അമ്മ കൊലപ്പെടുത്തി