
മലപ്പുറം: മലപ്പുറത്തും കോഴിക്കോടും ഇടിമിന്നലിൽ ദുരന്തം. മലപ്പുറം കോട്ടക്കലിൽ മിന്നലേറ്റ് സ്കൂൾ വിദ്യാർത്ഥി മരിച്ചു. ചങ്കുവെട്ടി സ്വദേശി അൻസാറിന്റെ മകൻ ഹാദി ഹസൻ (13) ആണ് മരിച്ചത്. വൈകീട്ട് 6.30 തോടെ ആയിരുന്നു അപകടം. ഇവിടെയുണ്ടായ ഇടിമിന്നലിൽ മറ്റാർക്കും പരിക്കില്ലെന്നാണ് വിവരം. കോഴിക്കോട് വടകരയിലാകട്ടെ ഇടിമിന്നലിൽ വീടിന്‍റെ ഭിത്തി തകർന്ന് അപകടമുണ്ടായി. വടകര കോട്ടപ്പള്ളിയിലെ കുനി ഇല്ലത്ത് ശ്രീധരൻ നമ്പൂതിരിയുടെ വീടിനാണ് ഇടിമിന്നലേറ്റത്. മിന്നലിൽ വീടിന്‍റെ ഭിത്തി ചിതറിത്തെറിച്ചു. വീട്ടിലെ വൈദ്യുത ഉപകരണങ്ങൾക്കും കേടുപാടുണ്ടായി. വീട്ടിലുണ്ടായിരുന്ന മൂന്ന് പേരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
അതേസമയം കേരളത്തിൽ കാലവർഷം വരും ദിവസങ്ങളിൽ ശക്തമാകുമെന്ന സൂചനകളാണ് കാലാവസ്ഥ കേന്ദ്രത്തിൽ നിന്ന് പുറത്തുവരുന്നത്. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം 18 ാം തിയതി മുതൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 20 ാം തിയതിയാകട്ടെ 8 ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 18 ന് പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടെങ്കിൽ 19 ന് ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. 20 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.
അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
18-06-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി
19-06-2023: ആലപ്പുഴ, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
20 -06-2023: എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് യൂട്യൂബിൽ തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam