കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് എൻഡിഎയിൽ ചേർന്ന അഖിൽ മാരാർ. സതീശൻ ജാഡക്കാരനാണെന്നും സ്വന്തം പാർട്ടിയിലെ നേതാക്കളെ പോലും വെട്ടിനിരത്തുകയാണെന്നും അഖിൽ ആരോപിച്ചു.
കൊല്ലം: കേരളം കണ്ട ഏറ്റവും മോശം പ്രതിപക്ഷ നേതാവാണ് വി ഡി സതീശനെന്ന് എൻഡിഎയിൽ ചേര്‍ന്ന അഖിൽ മാരാർ. കോണ്‍ഗ്രസ് പാര്‍ട്ടിലുള്ള പലരും അനുഭവങ്ങൾ പറഞ്ഞതിൽ നിന്നാണ് ഇക്കാര്യം പറയുന്നത്. കോണ്‍ഗ്രസിൽ ഉയർന്ന് വന്ന മാത്യു കുഴൽനാടനെ ബിജെപിക്കാര്‍ പോലും പൊക്കി പറഞ്ഞിരുന്നു. മാത്യൂ കുഴൽനാടനിട്ട് പോലും അടിപ്പണി ചെയ്ത് തന്‍റെ രീതിയിലേക്ക് കാര്യങ്ങൾ കൊണ്ട് വരികയാണ് പ്രതിപക്ഷ നേതാവ് ചെയ്തത്. എന്നാല്‍, ജനങ്ങൾക്ക് വേണ്ട സർക്കാരിനെ കടന്നാക്രമിക്കാൻ ഒന്നും ചെയ്യാത്തയാളാണ് സതീശൻ. പാര്‍ട്ടി വേണ്ടി കഷ്ടപ്പെടുന്ന യൂത്ത് കോൺഗ്രസുകാര്‍ക്ക് വേണ്ടിയും സതീശൻ ഒന്നും ചെയ്യുന്നില്ലെന്ന് അഖിൽ പറഞ്ഞു.
ഒരു ജനപ്രതിനിധി അല്ലെങ്കിൽ രാഷ്ട്രീയ നേതാവ് ജനങ്ങളെ കാണുമ്പോൾ അവരോട് അങ്ങോട്ട് പോയി സംസാരിക്കണം. ഒരിക്കൽ ദുബായ് എയര്‍പോര്‍ട്ടിൽ വച്ച് ഒരു പുസ്തകം എടുത്ത് വച്ച് ജാഡ കളിച്ചിരിക്കുകയാണ് സതീശൻ ചെയ്തത്. മമ്മൂക്ക പോലും ഈ ജാഡ കാണിക്കില്ല. താൻ പോലും ആളുകളോട് സംസാരിക്കുമ്പോൾ പ്രതിപക്ഷ നേതാവ് ജാഡയിട്ട് നിൽക്കുകയാണ്. കാണുമ്പോൾ തന്നെ ചാണകം വാരിയെറിയാൻ തോന്നുമെന്നും അഖിൽ മാരാർ പറഞ്ഞു. ഒരു ഓണ്‍ലൈനിൽ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അഖിലിന്‍റെ പ്രതികരണം.
പ്രതിപക്ഷ നേതാവിനെതിരെ ഓരോ ദിവസവും വിമർശനം കടുപ്പിക്കുകയാണ് അഖിൽ. കാന്തപുരം മുസ്ലിയാർ പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പ്രസ്താവന യഥാർത്ഥത്തിൽ ബാധിക്കേണ്ടത് രാജ്യം ഭിന്നിപ്പിക്കാൻ നോക്കി നടക്കുന്ന പോപ്പുലർ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി പോലെയുള്ള സംഘടനകൾക്കാണ്. എന്നാൽ അവർ നിശബ്‍ദർ ആകുകയും പ്രതിപക്ഷ നേതാവ് അസ്വസ്ഥൻ ആകുകയും ചെയ്യുന്നതാണ് കണ്ടതെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. എന്തിനാണ് മുസ്ലിം മത പണ്ഡിതർക്കില്ലാത്ത ആവലാതി ഒരു സംസ്ഥാനത്തെ പ്രതിപക്ഷ നേതാവിന് ഉണ്ടാവുന്നത്.
തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം സംസാരിക്കുന്നതിനു പകരം മതവും വർഗീയതയും ചർച്ച ആക്കുന്നതിനോട് മുൻപേ എതിരഭിപ്രായം ഉള്ള ആളാണ് താൻ. വർഗീയ ശക്തികളെ കൂട്ട് പിടിച്ചു അധികാരത്തിൽ തിരികെ എത്താം എന്ന കാഴ്ചപാട് രാഷ്ട്രീയമായി നല്ലതിനല്ല. മതവും ജാതിയും ഒക്കെ വിട്ട് ജനങ്ങൾക്ക് എങ്ങനെ സന്തോഷകരമായ ജീവിതം നൽകാം. പുതു തലമുറയ്ക്ക് മനോഹരമായ ഭാവി എങ്ങനെ നൽകാം എന്നാണ് ചിന്തിക്കേണ്ടതെന്നും അഖിൽ മാരാർ കുറിച്ചു. ജമാഅത്തെ ഇസ്ലാമിക് മാത്രമല്ല ആര്‍എസ്എസിനും പഴയ വർഗീയതയില്ല എന്ന് കാന്തപുരം ഉസ്താദിന് തോന്നിയാൽ അത് അംഗീകരിക്കുകയല്ലേ വേണ്ടതെന്നും അഖിൽ ചോദിച്ചു.


