
തിരുവനന്തപുരം: കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്റെ പേര് ,മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.
https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബന്ധുവിന്റെ പേര്, ജനന തീയതി/ വയസ് ഉപയോഗിച്ചോ, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്. കൂടാതെ പ്രത്യേക തീവ്ര പുതുക്കൽ 2026ന്‍റെ ബൂത്ത് തല വോട്ടർ പട്ടിക പരിശോധിക്കാവുന്നതാണ്. അതിനായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.ceo.kerala.gov.in/ എന്ന വെബ്സൈറ്റിൽ നൽകിയിരിക്കുന്ന Kerala SIR Final Electoral Roll 2026 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോ അല്ലെങ്കിൽ https://voters.eci.gov.in/download eroll?stateCode=511 എന്ന വെബ് പോർട്ടൽ വഴിയോ പരിശോധിക്കാം.
എസ്ഐആർ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക്
രാജ്യവ്യാപകമായി വോട്ടര്‍ പട്ടിക പരിഷ്ക്കരണം (എസ്ഐആർ ) നടപ്പിലാക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൂടുതൽ സംസ്ഥാനങ്ങളിൽ നടപടികൾ ആരംഭിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കത്തയച്ചു. ഇതിന് വേണ്ട തയ്യാറെടുപ്പുകള്‍ നിര്‍ദ്ദേശിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് കത്തയച്ചത്. ഏപ്രിൽ മാസത്തോടെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 22 ഇടങ്ങളിൽ പദ്ധതിയുടെ പ്രവർത്തനങ്ങൾ തുടങ്ങാനാണ് കമ്മീഷന്‍റെ തീരുമാനം. ഇതിനാവശ്യമായ മുൻകൂർ തയ്യാറെടുപ്പുകൾ അടിയന്തരമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് പ്രക്രിയ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നടപടി എന്നാണ് കമ്മീഷന്‍റെ പക്ഷം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam