
കിഴക്കമ്പലത്തെ ട്വന്‍റി 20 സംസ്ഥാന തലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. സംസ്ഥാന തല അംഗത്വ ക്യാംപെയിൻ ഞായറാഴ്ച്ച തുടങ്ങും. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചായിരിക്കും സംസ്ഥാന തലത്തില്‍ ട്വന്റി 20 യുടെ പ്രവര്‍ത്തനമെന്ന് കോ - ഓര്‍ഡിനേറ്റര്‍ സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഞായറാഴ്ച്ച കോലഞ്ചേരിയില്‍ നടക്കുന്ന അംഗത്വ ക്യാംപെയിനൊപ്പം പാര്‍ട്ടിയുടെ പ്രകടന പത്രികയും പുറത്തിറക്കും. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായിരിക്കും ട്വന്റി 20യുടെ പ്രവര്‍ത്തനമെന്നും സാബു ജേക്കബ് പറഞ്ഞു.
അംഗത്വം ഡിജിറ്റലായിരിക്കും. മൂന്ന് വിധത്തിലുള്ള അംഗത്വമാകും ഉണ്ടാവുക. കേരളത്തിലുള്ളവര്‍ക്ക്, കേരളത്തിനു പുറത്ത് രാജ്യത്തിനകത്തുള്ളവര്‍ക്ക്, രാജ്യത്തിന് പുറത്തുള്ള മലയാളികള്‍ക്ക് എന്നിങ്ങനെയായിരിക്കും അംഗത്വം. മറ്റ് പാര്‍ട്ടിയിലുള്ളവര്‍ക്ക് ആ അംഗത്വം ഒഴിവാക്കി ട്വന്റി 20യില്‍ അംഗത്വമെടുക്കാം. മുപ്പതു സെക്കൻഡ് കൊണ്ട് ഒരാള്‍ക്ക് അംഗത്വം ലഭിക്കും. കൂടെ അവരുടെ അംഗത്വ കാര്‍ഡും ഡിജിറ്റലായി കിട്ടും. പരമ്പരാഗത പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമായ പ്രവര്‍ത്തന രീതികളുമായി ട്വന്റി 20 മുന്നോട്ട് വരുമ്പോള്‍ നല്ല പിന്തുണ കിട്ടുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.
സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു
സംസ്ഥാന തലത്തിലേക്ക് മാറുമ്പോള്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനുള്ള ചിലവും സ്വാഭാവികമായും ഉയരും. അത് ജനങ്ങളില്‍ നിന്ന് സംഭാവനയായി തന്നെ സ്വീകരിക്കും. ബാങ്ക് ഇടപാടിലൂടെയും ഡിജിറ്റലായും സുതാര്യമായി മാത്രമേ പണം പിരിക്കുകയുള്ളൂ. പണം ചിലവഴിക്കുന്നതും പൂര്‍ണമായും സുതാര്യമായിരിക്കുമെന്നാണ് നേതാക്കൾ നൽകുന്ന ഉറപ്പ്. യുവതലമുറക്കൊപ്പം പഴയ തലമുറയേയും പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്ന വിധത്തിലാകും കാര്യങ്ങളെന്നും അവർ പറയുന്നു. അധികാരം ലക്ഷ്യമിട്ടായിരിക്കില്ല പാര്‍ട്ടിയുടെ പ്രവര്‍ത്തനം. എന്നാല്‍ ജനങ്ങള്‍ അത് ആഗ്രഹിച്ചാല്‍ സംശുദ്ധ ഭരണം യാഥാർത്ഥ്യമാക്കുമെന്നാണ് ഇവരുടെ പക്ഷം.
നിലമ്പൂരിൽ മൂന്ന് ദിവസം മുമ്പ് കാണാതായ യുവാവ്; ബന്ധുവായ യുവതിക്കൊപ്പം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
രാഷ്ട്രീയക്കാരുടെ അഴിമതിയിലും സ്വജനപക്ഷപാതത്തിലും കെടുകാര്യസ്ഥതയിലും മനം മടുത്തിരിക്കുന്ന ആയിരങ്ങളുണ്ടെന്നും അവര്‍ പാര്‍ട്ടിയെ സംസ്ഥാന വ്യാപകമായി നെഞ്ചിലേറ്റുമെന്നുമാണ് ട്വന്റി 20 സംഘാടകരുടെ പ്രതീക്ഷ. സംസ്ഥാന തലത്തില്‍ പതിനൊന്നംഗ എക്സിക്യുട്ടീവ് കമ്മിറ്റിയാകും കാര്യങ്ങൾ നിയന്ത്രിക്കുക. ജില്ലാ കമ്മിറ്റികളുണ്ടാവില്ലെന്നതാണ് മറ്റൊരു കാര്യം. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളാകും പ്രവർത്തിക്കു. പഞ്ചായത്തുകളില്‍ കമ്മറ്റികളുണ്ടാകില്ല. വാര്‍ഡുതലത്തില്‍ ഏഴംഗ കമ്മിറ്റിയുണ്ടാകും. ഇതായിരിക്കും ട്വന്റി 20 പാര്‍ട്ടിയുടെ ഘടന. ആറ് മാസം കൊണ്ട് സംസ്ഥാന വ്യപകമായി 20000 കമ്മിറ്റികള്‍ രൂപീകരിക്കാനാണ് തീരുമാനം. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ അഴിമിതി വിരുദ്ധവും ജനക്ഷേമകരവുമായ പ്രവര്‍ത്തനങ്ങള്‍ മാതൃകയായി പാര്‍ട്ടി സംസ്ഥാന തലത്തില്‍ മുന്നോട്ട് വക്കും.
ട്വന്റി 20 സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുമ്പോള്‍ മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും വലിയ എതിര്‍പ്പുകളുണ്ടായേക്കാമെന്നും അത് കാര്യമാക്കുന്നില്ലെന്നും സാബു ജേക്കബ് പറഞ്ഞു. അതിനൊയെക്കെ നേരിടാനുള്ള മനക്കരുത്തുമായാണ് ട്വന്റി 20യുടെ പ്രവര്‍ത്തനം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്. സംസ്ഥാനത്തിന്‍റെ പൊതു കടം, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍, വി ഐ പികള്‍ പ്രതികളാകുന്ന കേസുകളിലെ അട്ടിമറികള്‍, സംസ്ഥാനത്തെ തൊഴിലില്ലായ്മ, കെ എസ് ആര്‍ ടി സി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലെ ധൂര്‍ത്തും കെടുകാര്യസ്ഥതയും പോലുള്ള വിഷയങ്ങൾ എന്നിവയും ഉയർത്തിപ്പിടിക്കും. ഇക്കാര്യങ്ങളിലെല്ലാം ട്വന്റി 20ക്ക് വ്യക്തമായ നിലപാടുകളുണ്ടെന്നും അതെല്ലാം പൊതുജനങ്ങള്‍ക്ക് മുന്നില്‍ വച്ചുകൊണ്ടായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും സാബു ജേക്കബ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam