Asianet News MalayalamAsianet News Malayalam

നടുറോഡ‍ിൽ അന്ന് വാവിട്ട് കരഞ്ഞ എട്ടു വയസുകാരി; ഒടുവിൽ നീതി, രജിതയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാൻ ഉത്തരവ്

ഹൈക്കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാനാണ് ഉത്തരവ്

government finally decided to compensate 8 year girl who was insulted by pink police
Author
First Published Jul 13, 2022, 9:17 PM IST

മൊബൈൽ ഫോണ്‍ മോഷണം ആരോപിച്ച് നടുറോഡിൽ എട്ടുവയസ്സുകാരിയെ പിങ്ക് പൊലീസ് അധിക്ഷേപിച്ച സംഭവത്തിൽ ഒടുവിൽ നീതി. പെണ്‍കുട്ടിക്ക്  നഷ്ടപരിഹാരം നൽകാൻ സർക്കാർ ഉത്തരവിറക്കി. സംഭവം നടന്ന് അടുത്ത മാസം ഒരു വർഷം തികയാനിരിക്കെയാണ് സർക്കാർ ഉത്തരവിറക്കുന്നത്. ഹൈക്കോടതി നിർദ്ദേശിച്ച ഒന്നര ലക്ഷം രൂപയും കോടതി ചെലവായ 25,000 രൂപയും പൊലീസ് ഉദ്യോഗസ്ഥയായ രജിതയിൽ നിന്നും ഈടാക്കാനാണ് ഉത്തരവ്. നടുറോഡിൽ പൊലീസ് അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹൈക്കോടതി ഉത്തരവിട്ട് ആറു മാസത്തിന് ശേഷമാണ് സർക്കാർ ഉത്തരവിറക്കുന്നത്.

പിങ്ക് പൊലീസ് അപമാനിച്ച സംഭവം: ഒന്നരലക്ഷം കുട്ടിക്ക് നല്‍കണം, തുക പൊലീസ് ഉദ്യോഗസ്ഥയില്‍ നിന്ന് ഈടാക്കും

കഴിഞ്ഞ വർഷം ഓഗസ്റ്റ് 27 ന് തോന്നയ്ക്കലിൽ വച്ചാണ് പെണ്‍കുട്ടിയെ മോഷണ കുറ്റം ആരോപിച്ച് പിങ്ക് പൊലീസിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫീസർ രജിത അധിക്ഷേപിക്കുന്നത്. ഐ എസ് ആർ ഒയുടെ റോക്കറ്റിന്‍റെ ഭാഗങ്ങള്‍ വലിയ വാഹനത്തിൽ കൊണ്ടുപോകുന്നത് കാണാനാണ് അച്ഛനൊപ്പം ദേശീയപാതക്കരുകിൽ കുട്ടിയെത്തുന്നത്. കുട്ടി മൊബൈൽ മോഷ്ടിച്ചു എന്നാരോപിച്ചായിരുന്നു നടുറോഡിൽ പൊലീസ് ഉദ്യോഗസ്ഥ രജിത അധിക്ഷേപിച്ചത്. പൊലീസ് ഉദ്യോഗസ്ഥയുടെ മൊബൈൽ പിന്നീട് പിങ്ക് വാഹനത്തിൽ നിന്നും കണ്ടെത്തി. എട്ടു വയസ്സുകാരി മോഷ്ടിച്ചിട്ടില്ലെന്ന്  തെളിഞ്ഞിട്ടും പൊതുമധ്യത്തിലെ അധിക്ഷേപത്തെ തുടർന്ന് വാവിട്ട കരഞ്ഞ കുഞ്ഞിനെ സാന്ത്വനിപ്പിക്കാൻ പൊലീസ് തയ്യാറായില്ല. ഏഷ്യാനെറ്റ് ന്യൂസ് വാർത്ത പുറത്തുകൊണ്ടുവന്നതിന് പിന്നാലെ റൂറൽ എസ്പി അന്വേഷണം നടത്തി.

സ്കൂളിന് മുന്നിലെ ബസ് സ്റ്റോപ്പിൽ പ്ലസ് ടു വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

കൊല്ലം സിറ്റിയിലേക്കുള്ള സ്ഥലമാറ്റത്തിലും 15 ദിവസത്തെ നല്ല നടപ്പ് പരിശീലനത്തിലും രജിതക്കെതിരായ വകുപ്പുതല നടപടി ഒതുക്കി. ഈ നടപടി വിവാദമായതോടെ ദക്ഷിണ മേഖല ഐ ജി അന്വേഷിച്ചു. ഉദ്യോഗസ്ഥക്ക് നൽകേണ്ട പരമാവധി ശിക്ഷ നൽകിയെന്നായിരുന്നു ഐ ജിയുടെ റിപ്പോ‍ർട്ട്.  ഇതിനെതിരെയാണ് പെണ്‍കുട്ടിയുടെ അച്ഛൻ ഹൈക്കോടതിയെ സമീപിച്ചത്. അധിക്ഷേപത്തിന് ഇരയായ പെണ്‍കുട്ടിയ്ക്ക് നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ഇതിനെതിരെ സർക്കാർ ഹൈക്കോടതി ഡിവിഷൻ ബ‌ഞ്ചിൽ അപ്പീൽ നൽകി.

പൊലീസ് ഉദ്യോഗസ്ഥ ജാതി അധിക്ഷേപം നടത്തിയിട്ടില്ലെന്നും രജിതക്കെതിരെ വകുപ്പതല നടപടിയെടുത്തുന്നുമായിരുന്നു സർക്കാർ വാദം. എന്നാൽ സർക്കാർ വാദമെല്ലാം തള്ളിയ കോടതി ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. സർക്കാരിന്‍റെ വീഴ്ചകൊണ്ടല്ല സംഭവമുണ്ടായതെന്നും ഉദ്യോഗസ്ഥയിൽ നിന്നും നഷ്ടപരിഹാരം ഈടാക്കാമെന്നും സർക്കാർ നിലപാട് അറിയിച്ചു. നഷ്ടപരിഹാരത്തുകയായ ഒന്നര ലക്ഷവും കോടതി ചെലവായ 25,000രൂപയും പൊലീസ് ഉദ്യോഗസ്ഥയിൽ നിന്നും ഈടാക്കാനാണ് ആഭ്യന്തരവകുപ്പ് ഉത്തരവ്.

അതേസമയം രജിതക്കെതിരായ അന്വേഷണത്തിന്‍റെ ഭാഗമായി തന്നെയും മകളെയും ഇപ്പോഴും പീ‍ഡിപ്പിക്കുകയാണെന്നാണ് ജയചന്ദ്രൻ പറയുന്നത്. പൊലീസ് ഉദ്യോഗസ്ഥക്കൊപ്പം മൊഴിയെടുക്കാനായി പൊലീസ് സ്റ്റേഷനുകളിലേക്ക് വരാൻ ഉദ്യോഗസ്ഥർ വിളിക്കുകയാണെന്ന് ജയചന്ദ്രൻ ആരോപിക്കുന്നു. വീട്ടിലേക്ക് വന്ന് കുട്ടിയുടെ മൊഴിയെടുക്കണമെന്നാണ് തന്‍റെ ആവശ്യമെന്നാണ് ജയചന്ദ്രൻ പറയുന്നു. വിവാദങ്ങളെ തുടർന്ന് സമ്മർദ്ദത്തിലായ കുട്ടിക്ക് കൗണ്‍സിലിംഗ് നൽകിയിരുന്നു. മോഷണകുറ്റം ചുമത്തി പെണ്‍കുട്ടിയെ നടുറോഡിൽ അധിക്ഷേപിച്ചത് പുറത്തുകൊണ്ടുവന്നത് ഏഷ്യാനെറ്റ് ന്യൂസാണ്. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്ന് ബാലവകാശ കമ്മീഷണനും,എസ്-സി / എസ് - ടി കമ്മീഷനും കേസെടുത്തിരുന്നു. ക്രമസമാധാന ചുമതലകളിൽ നിന്നും രജിതയെ മാറ്റിനിർത്തണമെന്ന നിർദ്ദേശത്തെ തുടർന്ന് യൂണിഫോം ജോലികളിൽ നിന്നും ഉദ്യോഗസ്ഥയെ മാറ്റിയിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios