
കൊല്ലം: ബിജെപി പിന്തുണയോടെ പഞ്ചായത്ത് അധ്യക്ഷയും ഉപാധ്യക്ഷനുമായി ജയിച്ച കോൺഗ്രസ് അംഗങ്ങളോട് രാജിവെക്കാൻ ഡിസിസി നിർദ്ദേശിച്ചു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജയിച്ച കോൺഗ്രസ് അംഗങ്ങളായ ഷീബ ചെല്ലപ്പൻ, സുജാതൻ അമ്പലക്കര എന്നിവരോടാണ് അടിയന്തിരമായി സ്ഥാനങ്ങൾ രാജിവക്കാൻ ആവശ്യപ്പെട്ടത്. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി രാജേന്ദ്ര പ്രസാദ് ഇരുവർക്കും രാജിവെക്കാൻ ആവശ്യപ്പെട്ട് കത്ത് നൽകി. ഉമ്മന്നൂരിൽ ഉണ്ടായ രാഷ്ട്രീയ സ്ഥിതിഗതികളെ കുറിച്ച് ഡിസിസി അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എൽഡിഎഫിനെ അട്ടിമറിച്ചാണ് ബിജെപി പിന്തുണയിൽ കോൺഗ്രസ് പഞ്ചായത്ത് ഭരണം പിടിച്ചത്. ആകെ 20 അംഗങ്ങളുള്ള പഞ്ചായത്തിൽ ഒൻപത് പേരും എൽഡിഎഫാണ്. എട്ട് അംഗങ്ങൾ യുഡിഎഫും മൂന്ന് അംഗങ്ങൾ ബിജെപിയുമാണ്. തെരഞ്ഞെടുപ്പ് സമയത്തെ ധാരണ പ്രകാരം സിപിഐയിലെ അമ്പിളി ശിവനാണ് ആദ്യം പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് സ്ഥാനമാറ്റ ധാരണ പാലിക്കാൻ അമ്പിളി രാജിവച്ചു. സിപിഎമ്മിനെ ബിന്ദു പ്രകാശാണ് പ്രസിഡന്റാകേണ്ടിയിരുന്നത്. എന്നാൽ ബിജെപി അംഗങ്ങൾ കോൺഗ്രസ് സ്ഥാനാർത്ഥികളെ വോട്ട് ചെയ്ത് വിജയിപ്പിക്കുകയായിരുന്നു. ഇതോടെ പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടമാവുകയും ചെയ്തു.