
പത്തനംതിട്ട: കോന്നി പയ്യനാമണ്ണിലെ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറയിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ കുടുങ്ങിയ ഹിറ്റാച്ചി ഓപ്പറേറ്റർ അജയുടെ മൃതദേഹം കണ്ടെത്തി. പാറകൾക്കിടയിൽ ഹിറ്റാച്ചിയുടെ ക്യാബിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവിൽ മൃതദേഹം പുറത്തെടുത്തു. തകർന്നുകിടക്കുന്ന ക്യാബിൻ്റെ ഉള്ളിലായിരുന്നു മൃതദേഹം. ഇവിടേക്ക് വടംകെട്ടിയിറങ്ങിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും.
നേരത്തെ നിർത്തിവെച്ച രക്ഷാദൗത്യം 8 മണിക്കൂറിന് ശേഷമാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. പ്രദേശത്ത് മഴയുണ്ടായിരുന്നതും പാറകൾ വീണ്ടും ഇടിയുന്നതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായിരുന്നു. നിലവിൽ ലോങ് ബൂം എസ്കവേറ്റർ എത്തിച്ചാണ് രക്ഷാദൗത്യം പുനരാരംഭിച്ചത്. ഇന്നലെ വൈകുന്നേരമാണ് കോന്നി പയ്യനാമൺ പാറമടയിൽ അപകടമുണ്ടായത്. രണ്ട് തൊഴിലാളികളാണ് ഹിറ്റാച്ചിക്കുള്ളിൽ കുടുങ്ങിയത്. അതിലൊരാളുടെ മൃതദേഹം ഇന്നലെ പുറത്തെടുത്തിരുന്നു. ഒഡീഷാ സ്വദേശി മഹാദേവിന്റെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. അടിയിൽപെട്ടുപോയ രണ്ടാമത്തെയാളെ പുറത്തെടുക്കാൻ ഫയർഫോഴ്സ് സംഘത്തിന് പോലും കഴിയാത്ത സ്ഥിതിയായിരുന്നു.
ഇന്ന് രാവിലെ പ്രത്യേക റോപ്പുകള്‍ ഉപയോഗിച്ച് ഹിറ്റാച്ചി കിടക്കുന്ന സ്ഥലത്തെത്തി ദൗത്യസംഘം പരിശോധന നടത്തിയെങ്കിലും മണ്ണുമാന്തി യന്ത്രത്തിന്‍റെ ക്യാബിന് മുകളില്‍ വലിയ പാറകൾ മൂടിയ നിലയിലായിരുന്നു. ഹിറ്റാച്ചിയുടെ ക്യാബിൻ മുഴുവനായും പാറ മൂടി കിടക്കുകയാണ്, മനുഷ്യശേഷി ഉപയോഗിച്ച് പാറക്കഷ്ണങ്ങൾ മാറ്റാൻ കഴിയില്ലെന്നും ക്രെയിൻ എത്തിക്കേണ്ടിവരുമെന്നും ഫയർഫോഴ്സ് ജില്ലാ മേധാവി പ്രതാപ് ചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിന് ശേഷം വൈകുന്നേരമാണ് ലോങ് ബൂം ഹിറ്റാച്ചി എത്തിച്ചത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam