
കോഴിക്കോട്: ബാലുശ്ശേരിയില്‍ ലൈംഗിക പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ദുരൂഹത തുടരുന്നു. തന്നെ പീഡിപ്പിച്ചയാള്‍ അപകടത്തില്‍ മരിച്ചെന്ന അതിജീവിതയുടെയും കുടുംബത്തിന്റെയും വാദം തെറ്റാണെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. പെണ്‍കുട്ടിയെ ഒന്നിലധികം പേര്‍ പീഡിപ്പിച്ചെന്നും പോലീസ് സംശയിക്കുന്നുണ്ട്.
പാലക്കാട് സ്വദേശിയായ പെണ്‍കുട്ടിയും കുടുംബവും ബാലുശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. വാടക നല്‍കാത്തതിനാല്‍ വീട് ഒഴിയേണ്ടിവന്നു. അതിനു ശേഷമാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും പ്രസവിച്ചതും. ആഴ്ചകൾക്ക് മുൻപാണ് പെൺകുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂർത്തിയാകാത്തതിനാൽ പെൺകുട്ടിയുമായി ബന്ധപ്പെട്ട വിവരം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിരുന്നു.
സംഭവത്തില്‍ പോക്‌സോ വകുപ്പ് ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിലെത്തി പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും മൊഴിയെടുത്തിരുന്നു. ഒരു യുവാവുമായി തന്റെ വിവാഹം നിശ്ചയിച്ചിരുന്നതായും പിന്നീട് ഇയാള്‍ കോയമ്പത്തൂരില്‍ അപകടത്തില്‍ മരിച്ചതായും പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മരിച്ചയാളാണ് കുഞ്ഞിൻ്റെ പിതാവെന്നായിരുന്നു മൊഴി. എന്നാൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇങ്ങനെയൊരു അപകട മരണം കണ്ടെത്താനായില്ല. യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ പെണ്‍കുട്ടി നുണ പറയുകയാണോ എന്ന സംശയത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam