സിംഗിൾ ഡ്യൂട്ടിക്ക് 'ഡബിൾ' ബെൽ; കെഎസ്ആർടിസിയെ രക്ഷിക്കാന്‍ പുതിയ പരീക്ഷണം, ഇന്ന് മുതൽ പ്രാബല്യത്തിൽ

By Web TeamFirst Published Oct 1, 2022, 7:23 AM IST
Highlights

ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും

തിരുവനന്തപുരം : കെഎസ്ആർടിസിയിൽ ആഴ്ചയിൽ 6 ദിവസം 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി പരിഷ്ക്കരണം ഇന്ന് മുതൽ പ്രാബല്യത്തിൽ. തുടക്കത്തിൽ പാറശാല ഡിപ്പോയിൽ മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ സിംഗിൾ ഡ്യൂട്ടി വരുന്നത്. നേരത്തെ 8 ഡിപ്പോകളിൽ നടപ്പിലാക്കാനായിരുന്നു ധാരണയെങ്കിലും തയ്യാറാക്കിയ ഷെഡ്യൂളുകളിലെ അപാകതകൾ യൂണിയനുകൾ ചൂണ്ടിക്കാട്ടിയതോടെയാണ് തീരുമാനം മാറ്റിയത്.

ഷെഡ്യൂളുകളുടെ എണ്ണം ഇരട്ടിയാക്കിയാണ് ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കുന്നത്. 8 മണിക്കൂറിൽ കൂടുതൽ ചെയ്യുന്ന ജോലിക്ക് അടിസ്ഥാന ശമ്പളത്തിനും ഡിഎയ്ക്കും ആനുപാതികമായ അധിക വേതനം നൽകും. അപാകതകളുണ്ടെങ്കിൽ പരിശോധിച്ച് മാറ്റങ്ങൾ വരുത്തി ഒരു മാസത്തിനുള്ളിൽ മുഴുവൻ ഡിപ്പോകളിലും നടപ്പിലാക്കും. 

കെഎസ്ആർടിസിയിൽ അനിശ്ചിതകാല പണിമുടക്കില്ല; ഡ്യൂട്ടി പരിഷ്കരണത്തിനെതിരായ സമരം പിൻവലിച്ച് ടിഡിഎസ്

ഡ്യൂട്ടി പരിഷ്കരണത്തിനെതിരെ കോൺഗ്രസ് അനുകൂല ടിഡിഎഫ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചെങ്കിലും പിന്മാറി. ഇന്ന് മുതൽ പണിമുടക്ക് നടത്തുമെന്നായിരുന്നു കോൺഗ്രസ് അനുകൂല സംഘടന പ്രഖ്യാപിച്ചിരുന്നത്. പുതിയ ഡ്യൂട്ടി പരിഷ്കരണത്തിൽ പ്രതിഷേധിച്ചായിരുന്നു സമര പ്രഖ്യാപനം. സമരത്തിൽ പങ്കെടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് കെഎസ്ആർടിസി മാനേജ്മെൻ്റും ഗതാഗത മന്ത്രിയും നിലപാടെടുത്തിരുന്നു. ഡയസ്നോൺ അടക്കം പ്രഖ്യാപിച്ച് സമരത്തെ നേരിടാനുള്ള നടപടികളുമായി മാനേജ്മെൻ്റ് മുന്നോട്ട് പോകുന്നതിടയാണ് ടിഡിഎഫ് പിൻമാറിയത്. അതേസമയം സെപ്റ്റംബർ മാസത്തെ ശമ്പളം ജീവനക്കാർക്ക് തിങ്കളാഴ്ച വിതരണം ചെയ്തേക്കും. സർക്കാർ സഹായമായ 50 കോടി കെഎസ്ആർടിസിക്ക് അനുവദിച്ചു. 

പിതാവിനേയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസ്, പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കാട്ടാക്കട മർദ്ദന കേസ്, പിടിയിലായ രണ്ടാം പ്രതിയെ കോടതിയിൽ ഹാജരാക്കും

തിരുവനന്തപുരം കാട്ടാക്കട മർദ്ദനക്കേസിൽ പിടിയിലായ കെഎസ്ആർടിസി ജീവനക്കാരൻ രണ്ടാം പ്രതി സുരേഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. കൂട്ടുപ്രതികളെ കുറുച്ചിള്ള വിവരങ്ങൾ അടക്കം ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെടും. ഒപ്പം തെളിവായി കോടതിയിലുള്ള ദൃശ്യങ്ങളുമായി ഒത്തുനോക്കാൻ ഇയാളുടെ ശബ്ദ സാമ്പിൾ എടുക്കേണ്ടതുണ്ടെന്നും കോടതിയെ അറിയിക്കും. തിരുവനന്തപുരം പൂജപ്പുരയിലെ  ഒളിയിടത്തിൽ നിന്നാണ് സുരക്ഷാജീവനക്കാരനായ സുരേഷ് കുമാറിനെ പിടികൂടിയത്. കേസിൽ നാല് പ്രതികൾ കൂടി ഇനി പിടിയിലാകാനുണ്ട്. ഇവർക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ പന്ത്രണ്ട് ദിവസമായി ഒളിവിൽ കഴിയുന്ന പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്നലെ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. 

 

 

tags
click me!