
തിരുവനന്തപുരം: സ്കൂളുകളിൽ ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് അനുവദിക്കാമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനക്കെതിരെ കെഎസ്യു രംഗത്ത്. മന്ത്രിയുടെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‍യു മന്ത്രിക്ക് കത്ത് നൽകി. വിദ്യാർഥികൾക്കിടയിലെ സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ ഇത് കാരണമാകും. എല്ലാവരും തുല്യരെന്ന സ്വയംബോധമാണ് യൂണിഫോമുകൾ വിദ്യാർഥികൾക്ക് നൽകുന്നതെന്നും വിദ്യാഭ്യാസ മന്ത്രിക്ക് നൽകിയ കത്തിൽ കെഎസ്‍യു പറയുന്നു.
കളർ ഡ്രസ്സ് അനുവദിക്കുന്നത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികളെ ബുദ്ധിമുട്ടിലാക്കും. ഇത് അവരുടെ മാനസികാരോഗ്യത്തേയും ബാധിക്കും. തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡൻറ് ആൻ സെബാസ്റ്റ്യനാണ് മന്ത്രിക്ക് കത്ത് നൽകിയത്.
ആഴ്ചയിൽ ഒരു ദിവസം കളർ ഡ്രസ് എന്ന ആശയം ആകർഷകമാണെന്നും നടപ്പാക്കാൻ ശ്രമിക്കുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത്. ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും ആർത്തവ അവധി പോസിറ്റീവ് ആയി കാണണമെന്നും ഭ്രഷ്ട് കൽപ്പിച്ചിരുന്നത് പഴയ കാലമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആർത്തവ ദിവസങ്ങളിൽ കടുത്ത ശാരീരിക പ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അതുകൊണ്ട് തന്നെ ഇളവ് നൽകുക എന്നത് മാത്രമാണ് കാണുന്നത്. ആരെയും മാറ്റി നിർത്താൻ ഉദ്ദേശിച്ചല്ല തീരുമാനമെന്നും വിവാദമായ പശ്ചാത്തലത്തിൽ മന്ത്രി വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam