
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ കെഎസ്‌യു സംസ്ഥാന സെക്രട്ടറി അൻസിൽ ജലീലിനെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. കേരള സർവ്വകലാശാല രജിസ്ട്രാർ ഡിജിപി അനിൽ കാന്തിന് നൽകിയ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
വ്യാജ സർട്ടിഫിക്കറ്റ് നിർമ്മിച്ചിട്ടില്ലെന്നും ചെയ്യാത്ത തെറ്റിന് കേസിൽ പെടുത്താൻ ശ്രമം നടക്കുന്നുവെന്നും കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീൽ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ ന്യൂസ് അവറിൽ പങ്കെടുത്ത് പറഞ്ഞിരുന്നു. തന്റെ വീട്ടിൽ പല തവണയായി പൊലീസുകാർ വന്നുവെന്നും സമൂഹമാധ്യമങ്ങൾ വഴി കടുത്ത ആക്രമണം നേരിടുന്നുവെന്നും പറഞ്ഞ അദ്ദേഹം, വ്യാജ പ്രചാരണം നടത്തി സുഹൃത്തുക്കളെ അടക്കം അപമാനിച്ചുവെന്നും കുറ്റപ്പെടുത്തി. വ്യാജവാർത്ത നൽകിയ ദേശാഭിമാനിക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ടെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അൻസിൽ പറഞ്ഞിരുന്നു.
അൻസിൽ ജലീലിന്റേതെന്ന പേരിൽ പ്രചരിച്ച ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്ന് കേരള സർവകലാശാല നേരത്തെ വ്യക്തമാക്കിയിരുന്നു. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നും സർവകലാശാല അറിയിച്ചു. ആലപ്പുഴയിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിനെതിരായ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന് ഒപ്പമാണ് അൻസിലിനെതിരെയും സർവകലാശാല പരാതി നൽകിയത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
കേരള സർവകലാശാലയിൽ ബിഎ ഹിന്ദി ലിറ്ററേച്ചറാണ് പഠിച്ചതെന്നാണ് അൻസിൽ ജലീലിന്റെ വാദം. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഏതെങ്കിലും അഡ്മിഷനോ ജോലിയിലോ പ്രവേശിച്ചിട്ടില്ലെന്നും ഇപ്പോഴത്തെ പരാതികൾ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അൻസിൽ ജലീൽ പ്രതികരിച്ചു. വ്യാജ പ്രചരണത്തിനെതിരെ ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ഇമെയിലായി പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഈ വ്യാജ സർട്ടിഫിക്കറ്റ് ആരോപണം ഉണ്ടയില്ലാ വെടിയാണെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറും പ്രതികരിച്ചിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam