
കൊച്ചി: ബജറ്റിനെതിരെ കളമശ്ശേരി മെഡിക്കൽ കോളേജ് സൂപ്രണ്ടിനെതിരെ വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിൽ കെ.എസ്.യു ജില്ലാ സെക്രട്ടറി മിവ ജോളിയെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന് കോൺഗ്രസിന്റെ പരാതി. മെഡിക്കൽ കോളേജ് സൂപ്രണ്ട് മുഖ്യസൂത്രധാരനായി നടന്ന വ്യാജ ജനന സർട്ടിഫിക്കറ്റ് വിവാദത്തിൽ മെഡിക്കൽ സൂപ്രണ്ടായ ഗണേഷ് മോഹനെ മാറ്റിനിർത്തി അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് സത്യാഗ്രഹ സമരം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുന്നത്.
യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കളമശ്ശേരിയിൽ മൂന്നരയോടെ കരിങ്കോടി കാണിച്ച് പ്രതിഷേധിച്ചപ്പോഴാണ് മിവ ജോളിയെ കളമശ്ശേരി സി ഐ പി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ ഒരുപറ്റം പുരുഷ പൊലീസുമാർ കയറിപ്പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും വളരെ മോശമായി പെരുമാറുകയും ചെയ്തെന്ന് കോൺഗ്രസ് നൽകിയ പരാതിയിൽ പറയുന്നു. സ്ത്രീകളെ അറസ്റ്റ് ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾക്ക് വിരുദ്ധമായാണ് പൊലീസ് പെരുമാറിയതെന്നും ഗുരുതരമായ കൃത്യവിലോപമായതിനാൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുകയും മുടിക്ക് കുത്തിപ്പിടിച്ച് ജീപ്പിലേക്ക് തള്ളിക്കയറ്റുകയും ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും പ്രചരിച്ചു.
സ്ത്രീകൾക്ക് സംരക്ഷണം ഒരുക്കേണ്ട പൊലീസ് തന്നെയാണ് അതിക്രൂരമായി മർദ്ദിച്ച് മിവ ജോളിയെ അവശയാക്കിയതെന്നും വനിതാ പൊലീസ് ഇല്ലാതെ പുരുഷ പൊലീസുകാർ മാത്രമായി നടത്തിയ ഈ അക്രമത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam