
തിരുവനന്തപുരം : കെപിസിസി ഓഫിസിൽ കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി. കെപിസിസി ഓഫിസിൽ നടന്ന യോഗത്തിലാണ് തമ്മിൽ തല്ലുണ്ടായത്. കോൺഗ്രസ് എ, ഐ ഗ്രൂപ്പുകൾ ഒന്നിച്ച് സംസ്ഥാന പ്രസിഡന്റിനെതിരെ തിരിഞ്ഞതാണ് കയ്യാങ്കളിയിലേക്ക് നീങ്ങിയത്. വിവാഹം കഴിഞ്ഞ ഭാരവാഹികളെ ചൊല്ലിയായിരുന്നു അടി. കെഎസ് യുവിന്റെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് കെപിസിസി ഓഫിസിൽ ചേർന്നത്.
വിവാഹം കഴിഞ്ഞവരും പ്രായ പരിധി കഴിഞ്ഞവരുമായ 10 പേരാണ് കെഎസ് യു കമ്മിറ്റിയിലുള്ളത്. ഇതിൽ കുറച്ച് പേർ കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. മുഴുവൻ പേരെയും എന്തുകൊണ്ടാണ് സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കാത്തത് എന്ന ചോദ്യമാണ് എ ഗ്രൂപ്പിന്റെ സംസ്ഥാന ഭാരവാഹികളിൽ ചിലർ എക്സിക്യൂട്ടിവ് യോഗത്തിൽ ഉന്നയിച്ചത്. എന്നാൽ അങ്ങനെ തീരുമാനം എടുക്കാൻ കഴിയില്ലെന്നും ഇക്കാര്യത്തിൽ എൻഎസ് യുഐ നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവിയർ മറുപടി നൽകി.
ഇതിന് ശേഷം രണ്ട് ഭാരവാഹികളുടെ പേരെടുത്ത് പറഞ്ഞുകൊണ്ട് എ ഗ്രൂപ്പുകാരനായ ആലപ്പുഴയിൽ നിന്നുള്ള നേതാവ് പറഞ്ഞപ്പോൾ തൃശൂരിൽ നിന്നുള്ള, കെ സി വേണുഗോപാൽ പക്ഷക്കാരനായ ഈ ഭാരവാഹി പ്രകോപിതനാകുകയും ഉന്തും തള്ളും ആരംഭിക്കുകയും ചെയ്തു. ഇതോടെ ചേരി തിരിഞ്ഞ് അടി ആരംഭിച്ചു. ഭാരവാഹികൾ അകത്തുനടന്ന യോഗത്തിൽ നിന്ന് അടിതുടങ്ങി. പിന്നാലെ അടിച്ചുകൊണ്ട് പുറത്തേക്ക് വരികയായിരുന്നു. എന്നാൽ ഇവിടെയുണ്ടായിരുന്ന കെപിസിസി നേതാക്കൾ ഭാരവാഹികളെ അനുനയിപ്പിക്കാൻ ശ്രമം നടത്തി. എന്നാൽ കുറച്ച് നേരം കൂടി ഈ അടി നീണ്ടുനിന്നതോടെ സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലെ ആളുകൾ വരെ ഓടിക്കൂടി.
കെഎസ് യു പുനഃസംഘടനയുമായി ബന്ധപ്പെട്ട് വലിയ തർക്കങ്ങൾ സംഘടനയ്ക്കകത്തുണ്ട്. എഐ ഗ്രൂപ്പുകൾ ഒരു ഭാഗത്തും കെസി വേണുഗോപാൽ, കെ സുധാകരൻ, വിഡി സതീശൻ പക്ഷങ്ങൾ മറുഭാഗത്തും ചേരിതിരിഞ്ഞാണ് ഇന്നത്തെ അടി നടന്നത്. കെ സുധാകരൻ തന്നെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് കടുത്ത വിയോജിപ്പ് നേരത്തേ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോജിപ്പ് ഉള്ളതിനാൽ കെപിസിസി ഓഫീസിൽ കെഎസ് യുവിന്റെ പ്രഥമ യോഗം പോലും ചേരാൻ സാധിച്ചിരുന്നില്ല. രണ്ടാമത്തെ യോഗം ചേർന്നപ്പോഴാണ് അടിയുണ്ടായത്.
Read More : കനത്ത മഴയും ഇടിമിന്നലും തുടരുന്നു; ഐപിഎല്‍ ഫൈനല്‍ വൈകും; എങ്കിലും പോര് ഇന്നുതന്നെ നടക്കും!
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam