
തിരുവനന്തപുരം: സിഎഎ കേസുകൾ പിൻവലിക്കാൻ പിണറായി സർക്കാർ തയ്യാറായില്ലെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കെടി ജലീൽ എംഎൽഎ. കേസുകളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളുമായാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൗരത്വ ഭേദഗതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്താകെ റജിസ്റ്റർ ചെയ്ത കേസുകൾ 835 ആണ്. സർക്കാർ പുറപ്പെടുവിച്ച പൊതു ഉത്തരവിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് തുടർനടപടി അവസാനിപ്പിച്ച കേസുകളുടെ എണ്ണം 260 ആണെന്നും കെടി ജലീൽ പറയുന്നു.
283 കേസുകൾ കോടതി തീർപ്പാക്കിയെന്നും നിരാക്ഷേപ പത്രത്തിൻ്റ അടിസ്ഥാനത്തിൽ പിൻവലിച്ച കേസുകളുടെ എണ്ണം 86 ആണെന്നും 205 കേസുകൾ കോടതിയുടെ പരിഗണനയിലുണ്ടെന്നും ജലീൽ പറഞ്ഞു. ഒരു കേസ് അന്വേഷണ ഘട്ടത്തിലാണ്. 543 കേസുകൾ പിൻവലിച്ചെന്നും നിരാക്ഷേപപത്രം നൽകിക്കഴിഞ്ഞ കേസുകൾ 204 ആണെന്നും കെടി ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഇതാണ് സത്യമെന്നും ചിലർ നടത്തുന്ന ദുഷ്പ്രചരണം ഇലക്ഷൻസ്റ്റണ്ട് മാത്രമാണെന്നും ജലീൽ പറഞ്ഞു.
'പിണറായി വിജയൻ ഒരു വാക്ക് പറഞ്ഞാൽ വാക്കാണ്. ഏത് മതസമുദായങ്ങൾക്കും അദ്ദേഹത്തെ കണ്ണുമടച്ച് വിശ്വസിക്കാം. ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങൾ വെട്ടിത്തുറന്ന് പറയും. ഒരാളെയും കൂസില്ല. സുഖിപ്പിക്കൽ വർത്തമാനം തീരെ അറിയില്ല. കാപട്യം തൊട്ടുതീണ്ടാത്ത മനുഷ്യൻ. യു.ഡി.എഫ് നേതാക്കളെപ്പോലെ ഒന്ന് പറയുകയും അതിന് നേർവിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്വഭാവം പിണറായിക്കില്ല. അഭിനയം ഒട്ടുമേ അറിയാത്ത നേതാവാണ് പിണറായി. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾക്ക് നൂറ്റൊന്ന് ശതമാനം വിശ്വസിക്കാൻ കഴിയുന്ന ഭരണകർത്താവ് പിണറായിയെപ്പോലെ മറ്റൊരാളില്ല. പിണറായി വിജയനെ അടുത്തറിയുന്നവരുടെ അനുഭവ സാക്ഷ്യമാണിത്. ഇടതുപക്ഷ സ്ഥാനാർത്ഥികൾക്ക് ചെയ്യുന്ന ഓരോ വോട്ടും പിണറായിയിലുള്ള വിശ്വാസം ഊട്ടി ഉറപ്പിക്കാനുള്ള വോട്ടാണ്. അതൊരിക്കലും പാഴാവില്ല'.-കെടി ജലീൽ കൂട്ടിച്ചേർത്തു.
https://www.youtube.com/watch?v=uyZ_dB7mvm0&t=1s
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam