ആഗ്രഹം സഫലമാകുമോ? മരത്തിന് ചുറ്റും ഏഴ് വട്ടം വലംവച്ച് ക്ഷേത്രത്തില്‍ മണി കെട്ടി കുമ്മനം

By Web TeamFirst Published May 20, 2019, 5:08 PM IST
Highlights

കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ കുമ്മനം ആഗ്രഹസഫലീകരണത്തിനായുള്ള ചടങ്ങുകളും നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പേരാലിന് ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നിര്‍വ്വഹിച്ചത്

കൊല്ലം: നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ ഡി എ സഖ്യത്തിന് തുടര്‍ ഭരണമെന്നാണ് വോട്ടെണ്ണലിന് ശേഷം പുറത്തുവന്ന സര്‍വ്വെ ഫലങ്ങളെല്ലാം വ്യക്തമാക്കിയത്. കേരളത്തില്‍ യു ഡി എഫ് തരംഗമുണ്ടാകുമെങ്കിലും ബി ജെ പി അക്കൗണ്ട് തുറക്കുമെന്നാണ് ബഹുഭൂരിപക്ഷം എക്സിറ്റ്പോളുകളും പറയുന്നത്. തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ താമര വിരിയിക്കുമെന്ന സാധ്യതകളാണ് ഏവരും പങ്കുവച്ചത്. വിജയത്തെക്കുറിച്ചുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് കുമ്മനവും രംഗത്തെത്തി.

ആത്മവിശ്വാസം പ്രകടിപ്പിച്ചതിനൊപ്പം കൊല്ലത്തെ പ്രശസ്തമായ കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയ കുമ്മനം ആഗ്രഹസഫലീകരണത്തിനായുള്ള ചടങ്ങുകളും നിര്‍വ്വഹിച്ചു. ക്ഷേത്രത്തിലെ പേരാലിന് ചുറ്റും ഏഴു വട്ടം വലം വച്ച് മണികെട്ടിയാല്‍ ആഗ്രഹം സഫലമാകുമെന്നാണ് വിശ്വാസം. ഈ ചടങ്ങാണ് കുമ്മനം നിര്‍വ്വഹിച്ചത്. അദ്ദേഹം തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.

കുമ്മനത്തിന്‍റെ കുറിപ്പ്

കൊല്ലം ജില്ലയിലെ കാട്ടിൽ മേക്കതിൽ ക്ഷേത്രം സവിശേഷതകളുള്ള ആചാരാനുഷ്‌ഠാനങ്ങൾ കൊണ്ട് ശ്രദ്ധേയമാണ്. ദിവസവും പൊങ്കാല, മണികെട്ട്, തുലാഭാരം തുടങ്ങിയവക്കായി ആയിരങ്ങളാണ് ‌ ഈ തീരദേശത്തു എത്തുന്നത്. കേരള മെറ്റൽസ് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന കേരള സർക്കാർ സ്ഥാപനം തദ്ദേശ വാസികളായ 800 ഇൽ പരം കുടുംബങ്ങളെ ഇവിടെ നിന്നും കുടി ഒഴിപ്പിച്ചു. സ്ഥലം മുഴുവൻ ഏറ്റെടുത്തിട്ട് 13 വർഷം കഴിഞ്ഞു. ഇപ്പോഴും അവരെ പുനരധിവസിപ്പിച്ചിട്ടില്ല. കരിമണൽ ഖനനം ചെയ്ത ശേഷം മണ്ണിട്ടുനികത്തി വീണ്ടും ഈ കുടുംബങ്ങളെ പുനരധിവസിപ്പിക്കാമെന്നായിരുന്നു സർക്കാരിന്റെ ഉറപ്പ്. ക്ഷേത്രം മാത്രമേ തീരദേശത്തുള്ളു.ആർത്തിരമ്പുന്ന തിരമാലകൾ ഏതുനിമിഷവും ക്ഷേത്രത്തെ വിഴുങ്ങുമെന്നു ഭക്തജനങ്ങൾ ഭയപ്പെടുന്നു. പുലിമുട്ടും ശക്തമായ കൽഭിത്തിയും പണിതു ക്ഷേത്രത്തെ സുരക്ഷിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെ എം ആർ എൽ ഇന്റെ നിഷേധാത്മക നയത്തിനെതിരെ ജനരോഷം ആളിക്കത്തുന്നുണ്ട്. പൊന്മന പ്രദേശത്തിന്റെ നിലനിൽപ്പ് അപകടത്തിലായ സാഹചര്യത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.

 

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന് ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

click me!