
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പ്രവർത്തനം നേരത്തെ തുടങ്ങാൻ കേരളത്തിലെ ബിജെപി നേതൃത്വം തീരുമാനിച്ചു. മിഷൻ 29 മായി മുന്നോട്ടു പോകാനാണ് തീരുമാനം. മണ്ഡല പുനർനിർണ്ണയത്തിലൂടെ 30 സീറ്റ് ആയാൽ 6 മുതൽ 8 സീറ്റ് വരെ നേടുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. സ്ഥാനാർത്ഥികളെയും മണ്ഡലത്തിന്‍റെ ചുമതലക്കാരെയും നേരത്തെ തന്നെ നിശ്ചയിച്ച് നീങ്ങാൻ ധാരണയായി. അതേസമയം ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ കാര്യമായി എടുക്കാൻ ബിജെപി നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല.
കോർ കമ്മിറ്റി വിളിക്കണമെന്ന് മുരളീധര പക്ഷം ആവശ്യപ്പെട്ടെങ്കിലും വിളിച്ചില്ല. ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്‍റുമാരുടെയും യോഗം മാത്രം വിളിച്ചു. അതിൽ കാര്യമായി ഫണ്ട് തട്ടിപ്പ് ചർച്ചകൾ ഉണ്ടായിരുന്നില്ല. ഇന്നലത്തെ യോഗത്തിൽ വി മുരളീധരനും കെ സുരേന്ദ്രനും പങ്കെടുത്തില്ല. ആരോപണങ്ങളെ ഗൌനിക്കാതെ മുന്നോട്ടുപോവുക എന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം.
പകരം മിഷൻ 29നാണ് യോഗത്തിൽ ഊന്നൽ നൽകിയത്. മണ്ഡല പുനർ നിർണയത്തിലൂടെ 20 സീറ്റ് എന്നത് 30 സീറ്റായി ഉയർന്നാൽ ആറ് മുതൽ എട്ട് സീറ്റ് വരെ പിടിക്കുക എന്നതാണ് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്ന നിർദേശം. ലോക്സഭാ സീറ്റുകളുടെ എണ്ണം 20 തന്നെയാണെങ്കിൽ നാല് സീറ്റ് വരെ പിടിക്കണമെന്നാണ് നിർദേശം. തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖർ, ആറ്റിങ്ങലിൽ കെ സുരേന്ദ്രൻ, തൃശൂരിൽ സുരേഷ് ഗോപി, പത്തനംതിട്ടയിൽ അനൂപ് ആന്‍റണി എന്നിങ്ങനെ സ്ഥാനാർത്ഥികളെ സംബന്ധിച്ച ചർച്ചകളിലേക്കും നേതൃത്വം കടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam