Love Jihad: ചിലർ വർ​ഗീയ മുതലെടുപ്പിന് ശ്രമിച്ചു; കോടഞ്ചേരി പൊലീസിനെതിരെയും ആരോപണവുമായി ഷെജിൻ

By Web TeamFirst Published Apr 12, 2022, 9:59 PM IST
Highlights

കോടതിയിൽ വച്ച് എസ്ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്സ്നയെ തടഞ്ഞുവച്ചു. കോടതി ജോയ്സ്നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികൾ വൈകിപ്പിച്ചു

തിരുവനന്തപുരം: മിശ്രവിവാഹത്തിന്റെ പേരിൽ ചിലർ വർ​ഗീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് ഷെജിൻ (Kodenchery Love Jihad Controversy)  . താമരശ്ശേരി കോടതിയിൽ ഹാജരായത് പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് ഭയന്നാണ്. കോടതിയെ സാഹചര്യം ബോധ്യപ്പെടുത്തിയെന്നും ഷെജിൻ ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.

ജോയ്സ്നയുമായി ഏഴ് മാസമായി പ്രണയത്തിലായിരുന്നു. ജോയ്സ്ന നാട്ടിലെത്തിയ ശേഷം വിവാഹം കഴിക്കാനായിരുന്നു തീരുമാനം. നാട്ടിൽ നിന്ന് മാറിനിന്നത് ജാ​ഗ്രതക്കുറവെന്ന് സിപിഎം നേതാക്കൾ പറഞ്ഞെന്നും ഷെജിൻ പറഞ്ഞു. 

കോടഞ്ചേരി പൊലീസിനെതിരെ ഷെജിൻ ആരോപണം ഉന്നയിച്ചു. കോടതിയിൽ വച്ച് എസ്ഐ മോശമായി പെരുമാറി. തങ്ങളോട് അസഭ്യം പറഞ്ഞു, ഭീഷണിപ്പെടുത്തി. ജോയ്സ്നയെ തടഞ്ഞുവച്ചു. കോടതി ജോയ്സ്നയെ തനിക്കൊപ്പം വിട്ടിട്ടും നടപടികൾ വൈകിപ്പിച്ചു. വീട്ടുകാരെ കാണാൻ ജോയ്സ്നയെ നിർബന്ധിച്ചു. എസ്ഐയും രണ്ട് സിപിഒമാരുമാണ് മോശമായി പെരുമാറിയത്. മറ്റാരുടെയോ താല്പര്യം സംരക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത് എന്നും ഷെജിൻ പറഞ്ഞു. വിവാഹത്തിനായി ആരുടെയും സമ്മർദ്ദമില്ലായിരുന്നെന്നും ഷെജിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും ജോയ്സ്ന ന്യൂസ്പ അവർ ചർച്ചയിൽ പറഞ്ഞു.  

ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ടാണ് കോ‍ടഞ്ചേരി നൂറാംതോട് സ്വദേശിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷെജിന്‍ എംഎസ് കോടഞ്ചേരി തെയ്യപ്പാറ സ്വദേശിയും നഴ്സുമായ ജ്യോത്സ്ന ജോസഫിനൊപ്പം ഒളിച്ചോടിയത്. സൗദിയില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്ന ജ്യോത്സ്ന മറ്റൊരാളുമായുളള വിവാഹ നിശ്ചയത്തിനായി രണ്ടാഴ്ച മുന്പായിരുന്നു നാട്ടിലെത്തിയത്. ശനിയാഴ്ച രാവിലെ 11 മണിയോടെ പുറത്ത് പോയ പെണ്‍കുട്ടി തിരികെ എത്താഞ്ഞതിനെത്തുടര്‍ന്ന് മാതാപിതാക്കള്‍ കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കി. മൂന്ന് ദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ചാണ് ബന്ധുക്കളും നാട്ടുകാരും കോടഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്. 

എന്നാല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ജ്യോത്സ്ന ഇങ്ങനെ പറയുന്നതെന്നും പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഷജിന്‍ ജ്യോത്സനെയുമായി ഒളിവില്‍ കഴിയുന്നതെന്നും ജ്യോത്സനയുടെ കുടുംബം ആരോപിച്ചു. അതേസമയം, ഷജിന്‍റെ നടപടിയെ സിപിഎം തളളിപ്പറ‌ഞ്ഞിരുന്നു. ഇരുവരെയും ഉടന്‍ കണ്ടെത്തണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും പെണ്‍കുട്ടിയുമായി സംസാരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യത്തിനൊപ്പമാണ് പാര്‍ട്ടിയെന്നും തിരുവന്പാടി മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ ജോര്‍ജ്ജ് എം തോമസ് പറഞ്ഞു. ജോയ്സനയെ കണ്ടെത്താൻ ഹേബിയസ് കോര്‍പ്പസ് ഹ‍ര്‍ജിയുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെ ദമ്പതികൾ കോടതിയിൽ ഹാജരായി മാതപിതാക്കൾക്കൊപ്പം പോകാൻ ആഗ്രഹമില്ലെന്ന് ജോയ്സന വ്യക്തമാക്കിയതിനെ തുടര്‍ന്ന് കോടതി ദമ്പതികളെ വിട്ടയക്കുകയും ചെയ്തു. 

Read Also: ലൗ ജിഹാദ് ആരോപണം തള്ളി കോടഞ്ചേരിയിലെ മിശ്രവിവാഹിതര്‍: സമുദായ സംഘടനകൾ അനാവശ്യ വിവാദമുണ്ടാക്കുന്നു

click me!