
കോട്ടയം: താങ്ങുവിലയുടെ കാര്യത്തില്‍ എല്‍ഡിഎഫ് കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ വഞ്ചിക്കുകയാണെന്ന് യുഡിഎഫ്. കിലോയ്ക്ക് 180 രൂപയായിരുന്ന താങ്ങുവില 200 രൂപയാക്കി വര്‍ദ്ധിപ്പിച്ചെന്നാണ് പിണറായി സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ഇത് കര്‍ഷകര്‍ക്ക് ഒരു തരത്തിലുള്ള നേട്ടവും നല്‍കുന്നില്ലെന്നാണ് യുഡിഎഫ് പറയുന്നത്.
റബ്ബറിന് കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കുമെന്ന് വാഗ്ദാനം നല്‍കിയാണ് അഞ്ചു വര്‍ഷം മുമ്പ് എല്‍ഡിഎഫ് അധികാരത്തില്‍ വന്നതെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു. അഞ്ചു കൊല്ലം കഴിഞ്ഞപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി ലഭിക്കുന്നത് 200 രൂപയാണ്. 50 രൂപയുടെ കുറവ്. എന്നിട്ടാണ്, ഇടതുപക്ഷം റബര്‍ കര്‍ഷകര്‍ക്ക് വലിയ നേട്ടമുണ്ടാക്കിയെന്ന് അവകാശപ്പെടുന്നതെന്ന് യുഡിഎഫ് വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ഏകദേശം 12 ലക്ഷം റബ്ബര്‍ കര്‍ഷകരാണുള്ളത്. 13.5 ലക്ഷം ഏക്കറിലായി റബര്‍ കൃഷി. റബ്ബര്‍ ബോര്‍ഡിന്റെയും കേരള കാര്‍ഷിക സര്‍വകലാശാലയുടെയും കണക്കുകളനുസരിച്ച് ഒരു കിലോ റബ്ബര്‍ ഉല്‍പാദനത്തിന് 170 രൂപ മുതല്‍ 190 രൂപ വരെയാണ് ചെലവ് വരുന്നത്. കഴിഞ്ഞ 5 വര്‍ഷത്തില്‍ വളം ഉള്‍പ്പെടെയുള്ളവക്ക് ചെലവ് 40% വരെ ഉയര്‍ന്നിട്ടുമുണ്ട്. എന്നാല്‍ അതിനനുസരിച്ച് റബ്ബറിന്റെ താങ്ങുവില ഉയര്‍ന്നിട്ടില്ല. നികുതികളും മറ്റുമായി സര്‍ക്കാര്‍ കര്‍ഷകരില്‍നിന്ന് നല്ല തുക വാങ്ങുകയും ചെയ്യുന്നുണ്ട്. പത്ത് വര്‍ഷത്തിനിടെ റബ്ബര്‍ മേഖലയില്‍ നിന്ന് 40,000 കോടിയിലധികം വരുമാനമാണ് സര്‍ക്കാറിന് ലഭിച്ചത്. ഈ കാലയളവില്‍ കര്‍ഷകര്‍ക്ക് നല്‍കിയ ആകെ സഹായം 6,000 കോടിക്കു താഴെയാണ്- യുഡിഎഫ് ആരോപിക്കുന്നു.
കൂടാതെ, സംസ്ഥാന സര്‍ക്കാര്‍ 200 കോടി മാച്ചിംഗ് ഗ്രാന്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് കേന്ദ്രസഹായമായി കര്‍ഷകര്‍ക്ക് ലഭിക്കേണ്ട 500 കോടി രൂപ നഷ്ടമായെന്നും യുഡിഎഫ് ആരോപിക്കുന്നു. ആകെ 700 കോടി ഈ മേഖലയിലേക്ക് എത്താതെ പോയി. ശരാശരി ഓരോ കര്‍ഷകനും 14,000 രൂപയിലധികമാണ് ഈ വഴിക്ക് നഷ്ടമായതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam