
കണ്ണൂര്‍: കൊലയില്‍ പങ്കില്ലെന്ന് സിപിഎം. കുത്തുപറമ്പില്‍ മുസ്ലീം ലീഗ് പ്രവർത്തകന്‍ മന്‍സൂര്‍ കൊലപാതകം ദൗർഭാഗ്യകരമെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. ആസൂത്രിതമായി നടന്ന കൊലപാതകമല്ലെന്നും സിപിഎമ്മിന് സ്വാധീനമില്ലാത്ത മേഖലയിലാണ് കൊലപാതകം നടന്നതെന്നും ജയരാജൻ പ്രതികരിച്ചു.
സിപിഎം പ്രവർത്തകനെ മർദ്ദിച്ചതിനെ തുടർന്നാണ് സംഘർഷം തുടങ്ങുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി ലീഗ് പ്രവർത്തകർ മർദ്ദിച്ചിരുന്നു. ഇതിനെ തുടർന്നാണ് ദൗർഭാഗ്യകരമായ സംഭവം ഉണ്ടായത്. സത്യസന്ധവും നിഷ്പക്ഷവുമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ലീഗ് പ്രവർത്തകർ വ്യാപകമായി പ്രദേശത്ത് പ്രകോപനം സൃഷ്ടിച്ചു. മാധ്യമ പ്രവർത്തകരെയും ലീഗുകാർ മർദ്ദിച്ചു. പൊതുവേ തെരഞ്ഞെടുപ്പ് സമാധാനപരമായിരുന്നുവെന്നും ജയരാജൻ കൂട്ടിച്ചേര്‍ത്തു.
ചൊക്ലി പുല്ലൂക്കര സ്വദേശി മൻസൂർ (22) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെയുണ്ടായ സംഘർഷത്തില്‍ വെട്ടേറ്റ മൻസൂറ്‍ ഇന്ന് രാവിലെയാണ് മരിച്ചത്. ഇയാളുടെ സഹോദരൻ മുഹ്സിനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇരുപതംഗ ഡിവൈഎഫ്ഐ സംഘമാണ് ആക്രമിച്ചത്. പേര് ചോദിച്ച് ഉറപ്പാക്കിയ ശേഷമാണ് തന്നെ ആക്രമിച്ചതെന്ന് കണ്ണൂരില്‍ കൊല്ലപ്പെട്ട മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പറയുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam