
ആലപ്പുഴ: വിവാഹ വേദിയിലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ അഖിലും ആൽഫിയയും ഒന്നിക്കുന്നു. വിവാഹത്തിന് തൊട്ടുമുമ്പ് ക്ഷേത്ര പരിസരത്ത് നിന്ന് പൊലീസ് ബലം പ്രയോഗിച്ച് കൊണ്ടുപോയ പെൺകുട്ടിയെ മജിസ്ട്രേറ്റ് വരനൊപ്പം വിട്ടയച്ചു. അൽപ്പം മുമ്പാണ് ആൽഫിയയെ കായംകുളത്തെ ഒന്നാം ക്ലാസ് മജിസ്ട്രറ്റിന്‍റെ വീട്ടിലെത്തിച്ചത്. ഈ സമയം അഖിലും ഇവിടെയെത്തിയിരുന്നു. അഖിലിനൊപ്പം പോകണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടു. ഇത് മജിസ്ട്രേറ്റ് അനുവദിക്കുകയായിരുന്നു. ഇരുവരും കോവളത്തേക്ക് മടങ്ങി.
കോവളം കെഎസ് റോഡിന് സമീപത്തെ ക്ഷേത്രത്തിൽ അഖിലും ആൽഫിയയും തമ്മിലെ വിവാഹം നടക്കാനിരിക്കെയാണ് നാടകീയ സംഭവങ്ങളുണ്ടായത്. ക്ഷേത്ര പരിസരത്ത് നിന്നും കായംകുളം പൊലീസ് കായംകുളം സ്വദേശിയായ ആൽഫിയയെ പൊലീസ് ബലം പ്രയോഗിച്ച് കൂടിക്കൊണ്ട് പോവുകയായിരുന്നു. കാണാതായെന്ന ബന്ധുക്കളുടെ പരാതിയിൽ ആൽഫിയയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനാണ് കൊണ്ട് പോയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. കോവളം സ്റ്റേഷനിലേക്കാണ് ആദ്യം പെൺകുട്ടിയെ കൊണ്ട് പോയത്. പെൺകുട്ടിയുടെ ബന്ധുക്കളും പൊലീസിനൊപ്പമുണ്ടായിരുന്നെങ്കിലും കൂടെ പോകാൻ ആൽഫിയ തയ്യാറായില്ല. ബലം പ്രയോഗിച്ചാണ് ഒടുവിൽ സ്വകാര്യ വാഹനത്തിലേക്ക് കയറ്റിയത്.
Also Read: പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
ആൽഫിയയെ കാണാനില്ലെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി എന്നാണ് കായംകുളം പൊലീസിൻ്റെ വിശദീകരണം. എന്നാൽ വെള്ളിയാഴ്ച ആൽഫിയെ വീടുവിട്ട് കോവളത്തെത്തിയ കാര്യം ആൽഫിയയുടെ ബന്ധുക്കൾക്ക് അറിയാമായിരുന്നുവെന്ന് അഖിൽ പറയുന്നു. അന്ന് തന്നെ ആൽഫിയയുടെ ബന്ധുക്കൾ കോവളത്തെത്തിയിരുന്നു. കോവളം പൊലീസിൻ്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ തനിക്കൊപ്പം താമസിക്കാനാണ് താല്‍പര്യമെന്ന് ആൽഫിയ പറഞ്ഞുവെന്നും അഖിൽ പറയുന്നു. പിന്നീട് കാണാന്മാനില്ലെന്ന പരാതി നൽകിയതിലും പൊലീസിൻ്റെ ബലം പ്രയോഗത്തിലുമാണ് അഖിലിൻ്റെ ആക്ഷേപം. കായംകുളം പൊലീസിൻ്റെ നടപടിക്കെതിരെ അഖിൽ കോവളം പൊലീസിലാണ് പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയാണ് അഖിലും ആൽഫിയയും തമ്മിൽ പരിചയപ്പെട്ടത്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam