പഞ്ചാബിലെ മലയാളി വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയിൽ കോഴിക്കോട് എൻഐടി ഡയറക്ടര്‍ പ്രതിസ്ഥാനത്ത്

By Web TeamFirst Published Sep 21, 2022, 9:12 PM IST
Highlights

മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മ‍ർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്

ദില്ലി: പഞ്ചാബിലെ സ്വകാര്യ സർവകലാശാലയില്‍ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോഴിക്കോട് എന്‍ഐടി ഡയറക്ടർക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമർശം. എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ പ്രൊഫ. പ്രസാദ് കൃഷ്ണ മാനസികമായി സമ്മർദം ചെലുത്തി എന്നാണ് കുറിപ്പില്‍ പറയുന്നത്. ചേർത്തല സ്വദേശി അഗിന്‍ എസ് ദിലീപിനെയാണ് ഇന്നലെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡയറക്ടർ സ്ഥാനത്തുനിന്നും അധ്യാപകന്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് എന്‍ഐടിയിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തില്‍ പഞ്ചാബ് പോലീസ് അന്വേഷണം തുടങ്ങി. 

ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ സർവകലാശാലയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഗിന്‍ എസ് ദിലീപിനെ ചൊവ്വാഴ്ച വൈകീട്ടാണ് ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചേർത്തല പള്ളുരുത്തി സ്വദേശി ദിലീപിന്‍റെ മകനാണ് 21 വയസുകാരനായ അഗിന്‍. മൃതദേഹത്തിന് സമീപം കണ്ടെത്തിയ കുറിപ്പിലാണ് പ്രൊഫ പ്രസാദ് കൃഷ്ണ എന്‍ഐടിയിലെ പഠനം ഉപേക്ഷിക്കാന്‍ മാനസികമായി സമ്മ‍ർദ്ദം ചെലുത്തിയെന്ന് ആരോപിക്കുന്നത്. നേരത്തെ കോഴിക്കോട് എന്‍ഐടിയിലെ ബിടെക് വിദ്യാർത്ഥിയായിരുന്നു അഗിന്‍. പ്രൊഫ പ്രസാദ് കൃഷ്ണ ഡയറക്ടർ സ്ഥാനത്തുനിന്നും മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് വൈകീട്ടാണ് എസ്എഫ്ഐ കോഴിക്കോട് എന്‍ഐടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയത്. 

പിന്നാലെ എന്‍ഐടി വിശദീകരണ കുറിപ്പിറക്കി. 2018 മുതല്‍ 2022 വരെ നാല് വർഷത്തെ എന്‍ഐടിയിലെ പഠനത്തിന് ശേഷവും ഒന്നാം വർഷത്തെ വിഷയങ്ങൾ പാസാകാന്‍ അഗിന് കഴിഞ്ഞില്ലെന്നും, ഇതിനെതുടർന്നാണ് സ്ഥാപനത്തില്‍നിന്നും പുറത്തായതെന്നും വാർത്താകുറിപ്പില്‍ വിശദീകരിച്ചു. മരണവിവരം അറിഞ്ഞതിന് പിന്നാലെ നൂറുകണക്കിന് വിദ്യാർത്ഥികൾ ജലന്ധറിലെ സര്‍വകലാശാല ക്യാംപസിനകത്ത് പ്രതിഷേധിച്ചിരുന്നു. പത്തു ദിവസത്തനിടെ രണ്ടാമത്തെ മരണമാണെന്നും, സംഭവം മറച്ചുവയ്ക്കാന്‍ സർവകലാശാല അധികൃതർ ശ്രമിക്കുകയാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. 

രാത്രി സർവകലാശാലയിലെത്തിയ പഞ്ചാബ് പോലീസ് ലാത്തിചാർജ് നടത്തിയെന്നും വിദ്യാർത്ഥികൾ പറഞ്ഞു. അഗിന്‍റെ ബന്ധുക്കൾ ജലന്ധറിലെത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം വിട്ടു നല്‍കും. സംഭവത്തില്‍ ബന്ധുക്കളുടെ പരാതിയില്‍ പഞ്ചാബ് പോലീസ് കേസെടുത്തു. അന്വേഷണം ആവശ്യപ്പെട്ട് പഞ്ചാബിലെ കോൺഗ്രസ് നേതാക്കളും രംഗത്തെത്തി. കേസന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് ലവ്ലി പ്രൊഫഷണല്‍ സർവകലാശാല അധികൃതരും അറിയിച്ചു. 

tags
click me!