
മാനന്തവാടി: വയനാട് മാനന്തവാടി അപ്പപ്പാറയിൽ യുവതിയുടെ കൊലപാതകത്തിൽ പ്രതി പിടിയിൽ. യുവതിയുടെ കാണാതായ കുഞ്ഞിനെ പ്രതിക്കൊപ്പം പൊലീസ് കണ്ടെത്തി. കൊല നടത്തിയശേഷം പ്രതി ദിലീഷ് ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് കുട്ടിയെയും പ്രതിയെയും കണ്ടെത്തിയത്.
പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒമ്പതു വയസുകാരിക്കായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിനിടെ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതുപ്പും കണ്ടെത്തിയിരുന്നു. തെരച്ചിലിനിടെ മൊബൈൽ ഫോൺ കണ്ടെത്തിയതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. ഒരു ഭാഗത്ത് തെരച്ചിൽ നടക്കുന്നതിനിടെ കാപ്പിതോട്ടത്തിലെ തൊഴിലാളികളാണ് പ്രതിയെയും കുട്ടിയെയും കണ്ടത്.
മാനന്തവാടി അപ്പപ്പാറയിലെ വാകേരിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പ്രവീണയുടെ പങ്കാളിയായ ദിലീഷ് ആണ് കൊലനടത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയെയും തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. സംഭവം നടന്ന് ഒരു രാത്രി പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ന്നിരുന്നു. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു.
ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടിൽ കുട്ടിയുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ദിലീഷിന്‍റെ ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam