
കോതമംഗലം: കൂട്ടുകാരികൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസ. രാഖിലിനെ അവൾ അവിടെ പ്രതീക്ഷിച്ചിരുന്നതുമല്ല. പെട്ടെന്ന് അവനെ കണ്ടപ്പോൾ, അവൾ ചോദിച്ചത് ഇങ്ങിനെ - 'നീയെന്തിന് ഇവിടെ വന്നു?'. രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാഠികളാണ് പൊലീസിനോട് പറഞ്ഞത്.
കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ നാലാം വർഷ ഡെന്റൽ വിദ്യാർത്ഥിനിയായിരുന്നു മാനസ. കോളേജിനടുത്ത് തന്നെയുള്ള ഹോസ്റ്റലിലായിരുന്നു താമസം. ഇവിടെ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് രാഖിലിന്റെ വരവ്. രാഖിൽ മാനസയെ പിടിച്ചുവലിച്ച് മുറിയിലേക്ക് കൊണ്ടുപോയെന്നും മാനസ മുറിയിൽ കയറിയപ്പോൾ പിന്നാലെ തള്ളിക്കയറിയെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
രണ്ട് നില കെട്ടിടത്തിന്റെ മുകൾ നിലയിൽ നിന്നുള്ള വിദ്യാർത്ഥികൾ ബഹളം കേട്ട് താഴേക്ക് എത്തിയപ്പോഴേക്കും വെടിയൊച്ച കേട്ടിരുന്നു. പിന്നാലെ വീണ്ടും വെടിയൊച്ച ഉയർന്നു. വെടിശബ്ദം കേട്ട് നാട്ടുകാരും ഓടിക്കൂടി. മുറി തള്ളിത്തുറന്നപ്പോൾ മാനസയ്ക്ക് ജീവനുണ്ടായിരുന്നു. പെൺകുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആശുപത്രിയിലെത്തും മുൻപ് മരണം സംഭവിച്ചു.
കണ്ണൂർ ജില്ലയിലെ നാറാത്ത് രണ്ടാം മൈൽ സ്വദേശിയാണ് മാനസ. കൊലയാളിയായ രാഖിൽ തലശേരി സ്വദേശിയാണെന്നാണ് വിവരം. ഇയാൾ കണ്ണൂരിൽ നിന്ന് തോക്ക് സംഘടിപ്പിച്ചാണ് കോതമംഗലത്തെത്തിയതെന്നാണ് സംശയം. കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തിൽ തന്നെയാണ് ഇയാൾ വന്നതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam