
കൊല്ലം: കേരളത്തെ ദാരിദ്ര്യമുക്തമാക്കാന്‍ സര്‍ക്കാര്‍ മികച്ച പദ്ധതികള്‍ ഒരുക്കിയെന്നും ഈ വര്‍ഷംതന്നെ ലക്ഷ്യം പൂര്‍ത്തീകരിക്കുമെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. 10 രൂപക്ക് പ്രഭാതഭക്ഷണം ഒരുക്കുന്ന കൊല്ലം കോര്‍പറേഷന്‍റെ 'ഗുഡ്‌മോണിങ് കൊല്ലം' പദ്ധതിയുടെ ഉദ്ഘാടനം ചിന്നക്കട ബസ് ബേയിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നവംബറോടെ കേരളത്തില്‍ അതിദരിദ്രര്‍ ഇല്ലാതാവുമെന്നും മന്ത്രി പറഞ്ഞു.
നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 'ഗുഡ്‌മോണിങ് കൊല്ലം' എന്ന പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറിലാണ് പത്തു രൂപയ്ക്ക് പ്രഭാത ഭക്ഷണം ലഭിക്കുക. ഇഡ്ഡ്‌ലിയും ദോശയും അപ്പവും ഇടിയപ്പവും കറിയും ഉള്‍പ്പെടുന്നതായിരിക്കും ഭക്ഷണം. ഓരോ ദിവസവും ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തില്‍ 300 പേര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതല്‍ ആവശ്യക്കാരുണ്ടെങ്കില്‍ വിപുലീകരിക്കും. ആശ്രാമത്തെ 'സ്‌നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് പ്രഭാത ഭക്ഷണം തയ്യാറാക്കുക.
2015 മുതല്‍ വിദ്യാലയങ്ങളില്‍ കുട്ടികളുടെ വിശപ്പകറ്റാന്‍ നടപ്പാക്കിവരുന്ന 'അമ്മമനസ്സ്' പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടര്‍ച്ചയാണ് ഈ പദ്ധതിയെന്ന് മേയര്‍ ഹണി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam