ഒന്നാം തിയ്യതി യോഗം ചേർന്നിട്ടില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച അദ്ദേഹം, എന്നാൽ 17 ന് യോഗം ചേർന്നില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി.
കോട്ടയം: മുല്ലപ്പെരിയാർ (Mullaperiyar) ബേബി ഡാമിന് സമീപത്തെ മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് നവംബർ ഒന്നിന് സെക്രട്ടറി തല യോഗം ചേർന്നിട്ടില്ലെന്ന വാദം ആവർത്തിച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ (roshy augustine). ഒന്നാം തിയ്യതി യോഗം ചേർന്നിട്ടില്ലെന്നതിൽ ഉറച്ച് നിൽക്കുകയാണെന്ന് ആവർത്തിച്ച അദ്ദേഹം, എന്നാൽ 17 ന് യോഗം ചേർന്നില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി. 17 ലെ യോഗത്തിൽ മരം മുറിക്കാൻ തീരുമാനം എടുത്തെങ്കിൽ അത് താൻ അറിഞ്ഞില്ല. അക്കാര്യം അന്വേഷിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
മരംമുറി ഉത്തരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചീഫ് സെക്രട്ടറി അന്വേഷിക്കുന്നുണ്ടെന്നും താൻ ഒരു ഉദ്യോഗസ്ഥനും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും മന്ത്രി ആവർത്തിച്ചു. കെ ജോസ് യോഗത്തിൽ പങ്കെടുത്തതായി മിനുട്സ് ഉണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെടും. എല്ലാ യോഗവും മന്ത്രി അറിയണം എന്നില്ല. അതുകൊണ്ടാണ് 17 ആം തീയതിയിലെ യോഗത്തിന്റെ കാര്യം താൻ അറിയാത്തത്. 17ന് ചേർന്ന യോഗത്തിലാണ് മരം മുറിക്കാൻ തീരുമാനം എടുത്തെങ്കിൽ അത് തെറ്റാണെന്നും എന്നാൽ മന്ത്രിസഭാ വിവാദ ഉത്തരവ് റദ്ദ് ചെയ്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ പ്രസക്തിയില്ലെന്നും മന്ത്രി പ്രതികരിച്ചു.
മരംമുറി ഉത്തരവ് കേരളം റദ്ദാക്കി, തീരുമാനം മന്ത്രിസഭാ യോഗത്തിൽ; സ്വാഗതം ചെയ്ത് പ്രതിപക്ഷം
അതിനിടെ മുല്ലപ്പെരിയാർ മരംമുറി ഉത്തരവിലേക്ക് നയിച്ച യോഗം സംബന്ധിച്ച സുപ്രധാനരേഖ ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ 17 ലെ സെക്രട്ടറിതല യോഗത്തിന്റെ മിനിറ്റ്സാണ് പുറത്തുവന്നത്. കേരളത്തിലെയും തമിഴ്നാട്ടിലെയും ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. മരംമുറി അപേക്ഷ പരിഗണനയിലാണെന്ന് വനം സെക്രട്ടറി തന്നെ യോഗത്തിൽ പറഞ്ഞു. ഡാമിലേക്കുള്ള റോഡ് നവീകരണത്തിന്‍റെ അപേക്ഷയും പരിഗണനയിലെന്ന് യോഗത്തില്‍ കേരളം സമ്മതിച്ചു.