പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. ചെങ്ങന്നൂർ എസ്എച്ച്ഓ കുട്ടി നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നുമാണ് പ്രചാരണം.

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസിനെതിരെ വ്യാജ പ്രചാരണം നടത്തിയ യുവതിക്കെതിരെ കേസ്. ചെങ്ങന്നൂർ എസ്എച്ച്ഓ കുട്ടി നിക്കർ ഇട്ട് ഡ്യൂട്ടിയിലെത്തിയെന്നും പരാതി നൽകാൻ എത്തിയപ്പോൾ അശ്ലീല ചുവയോടെ സംസാരിച്ചു എന്നുമാണ് പ്രചാരണം. മാങ്കാംകുഴി സ്വദേശി ശരണ്യ, കിടു മീഡിയ ഫേസ് ബുക്ക് ചാനൽ, അഡ്വ വിഷ്ണു വിജയൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് എന്നിവയ്ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

ചെങ്ങന്നൂർ എസ്എച്ച്ഓ വിപിൻ എസിക്കെതിരെയാണ് യുവതി വ്യാജ പ്രചരണം നടത്തിയത്. ഫോട്ടോകൾ ഉൾപ്പടെയാണ് പ്രചരിപ്പിച്ചത്. ദൃശ്യങ്ങൾ പ്രചരിപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടിനെതിരെയും കേസെടുത്തിട്ടുണ്ട്. പൊലിസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ കുടുംബാംഗങ്ങൾ തമ്മിൽ തർക്കമായി. ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ എസ്എച്ച്ഓയെ വിളിച്ചു വരുത്തുകയായിരുന്നു. തുടർന്നാണ് രാവിലെ വ്യായാമം ചെയ്യുകയായിരുന്ന എസ്എച്ച്ഓ ഔദ്യോഗിക വേഷത്തിൽ അല്ലാതെ സ്റ്റേഷനിൽ എത്തിയത്. തനിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്നുവെന്ന എസ്എച്ച്ഓ വിപിൻ എസിയുടെ പരാതിയിലാണ് കേസെടുത്തത്. ചെങ്ങന്നൂർ ഡിവൈഎസ്പി പൊലിസ് സ്റ്റേഷനിൽ എത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ച ശേഷമാണ് കേസെടുത്തത്.