
തിരുവനന്തപുരം: പോത്തൻകോട് നിന്നും പത്തു വർഷം മുൻപ് കാണാതായ വീട്ടമ്മയെ ഒടുവിൽ കണ്ടെത്തി. കൊടിക്കുന്നിൽ സ്വദേശിയായ ശാന്തയെ ആസിയ മിഷൻ എന്ന സംഘടനയാണ് ഒഡീഷയിലെ തെരുവിൽ നിന്ന് കണ്ടെത്തി കേരളത്തിൽ തിരിച്ചെത്തിച്ചത്. 2011ൽ അയിരൂപ്പാറയിലെ വീട്ടിൽ നിന്നാണ് ശാന്തയെ കാണാതായത്.
മകൾ അനു നന്ദന ട്രെയിനിൽ നിന്ന് വീണ് മരിച്ചതിന് ശേഷമാണ് ശാന്തയ്ക്ക് മാനസികപ്രശ്നങ്ങളുണ്ടായത്. ഈ മരണത്തിന് ശേഷം വീട്ടിൽ ഒറ്റയ്ക്കായിരുന്നു ശാന്ത. പെട്ടെന്നൊരു ദിവസം ശാന്തയെ കാണാതായതിന് പിന്നാലെ പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ശാന്തയെ കണ്ടെത്താനായില്ലെന്ന് കാട്ടി പൊലീസ് 2012 ൽ റിപ്പോർട്ട് നൽകുകയും ചെയ്തു. പിന്നീട് തുടർനീക്കങ്ങളൊന്നും ഉണ്ടായതുമില്ല.
ഒടുവിൽ മാനസികാസ്വാസ്ഥ്യങ്ങളുള്ള നിലയിൽ 2020 ഏപ്രിൽ 20നാണ് ശാന്തയെ ഒഡീഷയിൽ കണ്ടെത്തിയത്. ആസിയ മിഷൻ എന്ന സന്നദ്ധ സംഘടന ശാന്തയെ വെസ്റ്റ് മുംബൈയിലെ ശ്രദ്ധ ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയുടെ പരിചരണത്തിലാക്കി. പിന്നീട് ഇവരുടെ വിലാസം തിരിച്ചറിയാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനൊടുവിലാണ് പോത്തൻകോട് നിന്നാണ് ശാന്തയെ കാണാതായതെന്ന് കണ്ടെത്തിയത്. തുടർന്ന് സന്നദ്ധ സംഘടന ഇടപെട്ടാണ് ശാന്തയെ പോത്തൻകോട് പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ശാന്തയെ സഹോദരനൊപ്പം വിട്ടയച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam