
കൊച്ചി: പാലക്കാട് വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പലയിടത്തും വാഹന പരിശോധന. മോട്ടോർ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നൽകാത്തതിനെ തുടര്‍ന്ന് അങ്കമാലി സെന്‍റ്. പാട്രിക് സ്കൂളിലെ വിനോദയാത്ര മാറ്റിവച്ചു. 17 ടൂറിസ്റ്റ് ബസുകളിലായാണ് വിനോദയാത്ര പോകാനിരുന്നത്. പരിശോധനയിൽ ചില ബസുകൾ മാനദണ്ഡങ്ങൾ പാലിച്ചിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മോട്ടോർ വാഹന വകുപ്പ് യാത്രയ്ക്ക് അനുമതി നിഷേധിച്ചത്. ഇതിന് പിന്നാലെ വിനോദ യാത്ര മാറ്റിവച്ചെന്ന് അങ്കമാലി സെന്‍റ്. പാട്രിക് സ്കൂൾ അധികൃതർ വിദ്യാർത്ഥികളെ അറിയിച്ചു.
കൊല്ലത്ത് നിയമം ലംഘിച്ച് വിനോദയാത്രയ്ക്കൊരുങ്ങിയ ബസ് മോട്ടോര്‍ വാഹന വകുപ്പ് തടഞ്ഞു. കൊല്ലം കൊട്ടാരക്കരയിൽ നിയമം ലംഘനം നടത്തിയ ടൂറിസ്റ്റ് ബസിൽ വിനോദയാത്ര പോകാനുള്ള നീക്കമാണ് മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞത്. തലച്ചിറയിലെ സ്വകാര്യ പോളിടെക്‌നിക്ക് കോളേജില്‍ നിന്നും വിനോദയാത്ര പോകാനിരിക്കെയാണ് മോട്ടോർ വാഹന വകുപ്പ് കോളജിലെത്തി പരിശോധന നടത്തി വിലക്കേർപ്പെടുത്തിയത്. ലണ്ടൻ എന്ന് പേരുള്ള ടൂറിസ്റ്റ് ബസിലാണ് പരിശോധന നടത്തിയത്. വാഹനത്തിന് സ്പീഡോമീറ്റർ ഘടിപ്പിപ്പിച്ചിരുന്നിലെന്ന് പരിശോധനയില്‍ കണ്ടെത്തി. മാത്രമല്ല നിരോധിച്ചിട്ടുള്ള ലേസര്‍ ലൈറ്റുകളും വലിയ ശബ്ദ സംവിധാനവും പുകപുറത്ത് വിടുന്ന ഉപകരണങ്ങളും കണ്ടെത്തി. നിയമലംഘനം കണ്ടെത്തിയതിനെ തുടർന്നാണ് 'ലണ്ടൻ' ബസിലെ വിനോദയാത്രക്ക് അനുമതി നൽകാനാകാത്തതെന്ന് ഉദ്യോഗസ്ഥർ കുട്ടികളോടടക്കം വ്യക്തമാക്കിയിട്ടുണ്ട്.
Also Read: 'ഉറങ്ങിപ്പോയതല്ല'; കെഎസ്ആര്‍ടിസി പെട്ടെന്ന് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം കിട്ടിയില്ലെന്ന് ഡ്രൈവര്‍
അതേസമയം വടക്കഞ്ചേരിയില്‍ അപകടമുണ്ടാക്കിയ ടൂറിസ്റ്റ് ബസിന്‍റെ നിയമലംഘനങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്. പരിശോധനക്ക് ശേഷം ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്താണ് ഇക്കാര്യങ്ങൾ മാധ്യമങ്ങളോട് വിശദീകരിച്ചത്. അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ്സിന്റെ വേഗ പൂട്ടിൽ കൃത്രിമത്വം നടത്തിയതായി കണ്ടെത്തൽ. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കൃത്രിമത്വം കണ്ടെത്തിയത്. ബസ് ഉടമക്കെതിരെയും കേസ് എടുക്കുമെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam