'കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ല; തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു': അബ്ദുൽ വഹാബ്

Published : Dec 22, 2022, 04:00 PM ISTUpdated : Dec 22, 2022, 04:05 PM IST
'കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ല; തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു': അബ്ദുൽ വഹാബ്

Synopsis

തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു. സദുദ്ദേശത്തോടെ നടത്തിയ സംസാരം പലരും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും അബ്ദുൽ വഹാബ് എംപി എഫ്ബി പോസ്റ്റില്‍ കുറിച്ചു. 

മലപ്പുറം: രാജ്യസഭയിൽ കേന്ദ്രമന്ത്രിമാരെ അഭിനന്ദിച്ചിട്ടില്ലെന്ന് രാജ്യസഭ എം പി പിവി അബ്ദുൽ വഹാബ്. തമാശ രൂപത്തിൽ പറഞ്ഞത് പ്രശംസയായി പലരും വ്യാഖ്യാനിച്ചു. സദുദ്ദേശത്തോടെ നടത്തിയ സംസാരം പലരും അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചെന്നും അബ്ദുൽ വഹാബ് എംപി എഫ്ബി പോസ്റ്റില്‍ കുറിച്ചു. 

കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്‍റെ പരാമർശത്തിനെതിരെ മുസ്ലിം ലീഗ് രംഗത്തെത്തിയിരുന്നു. നൈപുണ്യ വികസനത്തിനായി മന്ത്രിയും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്നാണ് അബ്ദുൾ വഹാബ് രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതൽ പണം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിൽ കേരളത്തിൻ്റെ അംബാസഡറാണെങ്കിലും കേരളത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളുമുണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമർശവും വഹാബ് നടത്തിയിരുന്നു. ഇതില്‍ വിശദീകരണവുമായിട്ടാണ് അബ്ദുൾ വഹാബ് രംഗത്തെത്തിയിരിക്കുന്നത്. 

Also Read: 'ആ പരാമർശത്തോട് യോജിപ്പില്ല'; കേന്ദ്രമന്ത്രിമാരെ പ്രശംസിച്ച വഹാബിനെ തള്ളി മുസ്ലിം ലീഗ്

അബ്ദുൽ വഹാബ് എംപിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം:

കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിച്ചുകൊണ്ട് രാജ്യസഭയിൽ ഞാൻ നടത്തിയ പ്രസംഗത്തിനിടെ കേന്ദ്ര മന്ത്രിമാരെ അഭിനന്ദിച്ചുവെന്ന രീതിയിൽ ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തിയത് ദൗർഭാഗ്യകരമാണ്. കായിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേന്ദ്ര സർക്കാർ ആരംഭിച്ച ഖേലോ ഇന്ത്യ പദ്ധതി നടപ്പാക്കിയത് വിവേചനപരമായിട്ടായിരുന്നു. കായിക താരങ്ങൾ ഏറെയുള്ള കേരളത്തിന് തുച്ഛമായ തുകയാണ് അനുവദിച്ചത്. കേരളത്തിന് കൊടുത്തതിന്റെ പത്തിരട്ടി ഗുജറാത്തിന് അനുവദിച്ചു. ഇക്കാര്യം പറഞ്ഞുകൊണ്ടാണ് ഞാൻ പ്രസംഗം തുടങ്ങിയത്. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ ഒഴിവാക്കുന്ന, വിദ്യാഭ്യാസ മേഖലയെ ഗൗനിക്കാത്ത കേന്ദ്ര സർക്കാർ നയം ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും പ്രസംഗത്തിൽ സൂചിപ്പിച്ചു.

കേരള സർക്കാരിനെ പരസ്യമായി വിമർശിക്കുമ്പോൾ തന്നെ ഡൽഹിയിൽ കേരളത്തിന്റെ അംബാസിഡറായി ചമയുകയാണ് വി. മുരളീധരൻ എന്ന് തമാശ രൂപത്തിൽ പരാമർശിച്ചതിനെയാണ് പ്രശംസയായി പലരും വ്യാഖ്യാനിച്ചത്. സൻസദ് ആദർശ് ഗ്രാമയോജന ഉൾപ്പെടെയുള്ള ഒട്ടേറെ കേന്ദ്ര പദ്ധതികൾ കേരളത്തിൽ എത്തിക്കുന്നതിന് ഞാൻ എപ്പോഴും ശ്രമം നടത്തിയിട്ടുണ്ട്. വിവിധ പ്രദേശങ്ങൾക്ക് അതിന്റെ നേട്ടം ലഭിക്കുകയും ചെയ്തു. നൈപുണ്യ വികസന മേഖലയിൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്നും ബജറ്റ് വിഹിതം കൂട്ടണമെന്നും ഈ പ്രസംഗത്തിൽ ആവശ്യപ്പെട്ടു. മന്ത്രി രാജീവ് ചന്ദ്രശേഖരനെ പരാമർശിച്ചതിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ കണ്ട് ഫണ്ട് വാങ്ങുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഈ തമാശയും പുകഴ്ത്തലായി വ്യാഖ്യാനിക്കപ്പെട്ടു.

സദുദ്ദേശ്യത്തോടെയുള്ള എന്റെ സംസാരത്തെ പലരും അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ എന്റെ നേതാവ് ബഹുമാന്യനായ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വസ്തുത അന്വേഷിച്ചു. കാര്യങ്ങൾ അദ്ദേഹത്തോട് വിശദീകരിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം