
കൊച്ചി: വധ ഗൂഢാലോചന കേസ്(murder conspiracy case) റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ്(dileep) നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ(high court) ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ പിഴവുകൾ ഇല്ലാതാക്കാൻ പോലീസ് കെട്ടിച്ചമച്ചതാണ് വധ ഗൂഢാലോചന കേസ് എന്നണ് ദിലീപിന്റെ വാദം. എന്നാൽ ദിലീപിനെതിരെ വ്യക്തമായ തെളിവുണ്ടെന്നും, ഫോൺ രേഖകൾ അടക്കം നശിപ്പിക്കാൻ ദിലീപ് ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിക്കുന്നു.
ഇതിനിടെ കേസിലെ ആറാം പ്രതിയായ ദിലീപിൻ്റെ സുഹൃത്തും വ്യവസായിയുമായ ശരത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത് ഇന്നും തുടരും. ശരത്തിനെ ഇന്നലെ ആറ് മണിക്കൂർ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദിലീപിന് കൈമാറിയത് ശരത്താണെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം. കേസിലെ മറ്റ് പ്രതികളായ ദിലീപിൻ്റെ സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സൂരജ്, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്തേക്കും. ദിലീപിനെ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പതിനാറര മണിക്കൂർ ചോദ്യം ചെയ്തിരുന്നു
ദിലീപിന്റെ ഇന്നലത്തെ ചോദ്യം ചെയ്യൽ നീണ്ടത് ഒമ്പതര മണിക്കൂർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പം ഇരുത്തി ദിലീപിനെ ഇന്നലെ ചോദ്യം ചെയ്തു. ഒമ്പതര മണിക്കൂറാണ് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തത്.
ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പൊലീസ് ക്ലബിൽ നിന്ന് മടങ്ങി. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എഴുതിയെടുക്കലും വായിച്ചു കേൾക്കലും ഒക്കെ ഉൾപ്പെടെയാണ് ഒമ്പതര മണിക്കൂർ എടുത്തത്.
വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്‍റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വസിക്കുന്നില്ല. ദൃശ്യത്തിന്റെ വിശദാംശങ്ങൾ തേടി തന്നെയാണ് ചോദ്യം ചെയ്യൽ. തുടർച്ചയായ രണ്ടാം ദിവസമാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്തത്. ഇന്നലെ ദിലീപിനെ 7 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. നടിയെ ആക്രമിച്ച കേസിലെ 20 സാക്ഷികൾ കൂറ് മാറിയ സംഭവത്തിലുള്ള പങ്കിനെക്കുറിച്ചും ദിലീപിനോട് ചോദ്യങ്ങളുണ്ട്. ഹാക്കർ സായ് ശങ്കറിനെ ഉപയോഗിച്ച് ദിലീപ് ഫോണിൽ നിന്ന് മായ്ച്ച വിവരങ്ങളിൽ ചിലത് ഫോറൻസിക് പരിശോധനയിലാണ് ഇന്നുണ്ടായത്.
ചോദ്യംചെയ്യൽ തൽക്കാലം പൂർത്തിയായി
ദിലീപിൻറെ ചോദ്യംചെയ്യൽ തൽക്കാലം പൂർത്തിയായി എന്ന് എഡിജിപി ശ്രീജിത്ത് പറഞ്ഞു. ആവശ്യമെങ്കിൽ ഇനിയും വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്: ബാലചന്ദ്രകുമാർ
വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് ബാലചന്ദ്രകുമാർ. എന്നാണ് എന്ന വിവരം അറിയിക്കാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരിക്കുന്നത്. കേസിൽ മറ്റ് പ്രതികളുമായി ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട് എന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam