
ഇടുക്കി: ജലസംഭരണി തുറക്കുമ്പോൾ ഉണ്ടാകുന്ന കുത്തൊഴുക്കിൽ തകരുന്ന തടിയമ്പാട് ചപ്പാത്തിനു പകരം പുതിയ പാലം വരുന്നു. പാലം നിർമിക്കാൻ സേതു ബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി 32 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇടുക്കി അണക്കെട്ടിൽ നിന്നും കൂടുതൽ വെള്ളം തുറന്നു വിട്ടതോടെ തടിയമ്പാട് ചപ്പാത്ത് തകർന്നിരുന്നു.
തുടർന്ന് നാലു ദിവസം പെരിയാറിലെ കുത്തൊഴുക്കിൽ തടിയമ്പാട് ചപ്പാത്ത് മുങ്ങിക്കിടന്നു. ചപ്പാത്തിൻറെ മധ്യഭാഗത്തുനിന്ന് മരിയാപുരം ഗ്രാമപഞ്ചായത്തിൻറെ കരയിലേക്കുള്ള ഭാഗമാണ് തകർന്നത്. കൈവരികൾക്കും കേടുപാട് സംഭവിച്ചു. 2018 ലെ പ്രളയത്തിൽ തകർന്ന ചപ്പാത്ത് 2019 ൽ പുനർ നിർമ്മിച്ചിരുന്നു. കഴിഞ്ഞ വർഷം വീണ്ടും തകർന്നതിനെ തുടർന്നാണ് പാലം പണിയാൻ തീരുമാനിച്ചത്.
സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ പാലം നിർമിക്കാൻ പ്രോജക്ട് തയാറാക്കാൻ ഒക്ടോബറിൽ ഇടുക്കി എംപി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകിയിരുന്നു. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം 200 മീറ്റർ നീളത്തിലാണ് നിർമിക്കുക. കനത്ത മഴക്കാലത്തെ മലവെള്ളപ്പാച്ചിലും ഇടുക്കി ഡാമിൽ നിന്ന് വെള്ളം തുറന്നുവിടുന്ന സാഹചര്യത്തിലെ കുത്തൊഴുക്കും അടക്കമുള്ള സാധ്യതകൾ മുന്നിൽക്കണ്ടാണ് പുതിയ പാലത്തിൻറെ നിർമാണം. പാലത്തിന്‍റെ നവീകരണത്തിന് തുക അനുവദിച്ചതിന് പിന്നാലെ മന്ത്രി റോഷി അഗസ്റ്റിനും ഡീൻ കുര്യാക്കോസ് എംപിയും അവകാശ വാദവുമായി രംഗത്തെത്തിയിട്ടുണ്ട്.