
കോഴിക്കോട്: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷപ്രിയ മോചനത്തിനായുള്ള ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും തുടരുന്നതിനിടെ വിദ്വേഷ പ്രചരണം നടത്തുന്നതിനെതിരെ ഡിജിപിക്ക് പരാതി. ആർ.ജെ.ഡി ദേശീയ കൗൺസിൽ അംഗം സലീം മടവൂർ ഡിജിപിക്ക് പരാതി നൽകിയത്. കൊല്ലപ്പെട്ട തലാൽ അബ്ദുൽ മഹ്ദിയുടെ സഹോദരൻ അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് കമൻ്റ് ബോക്സിൽ കമൻ്റ് ചെയ്തും തലാലിൻ്റെ ബന്ധുക്കളെ ഇൻ്റർവ്യൂ ചെയ്തും നിമിഷ പ്രിയയുടെ മോചനം തടസ്സപ്പെടുത്താൻ ശ്രമിച്ചു എന്നാണ് പരാതി. മുബാറക്ക് റാവുത്തർ എന്ന വ്യക്തി തലാലിന്റെ ഗ്രാമവാസികളെ ഇളക്കി വിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.
നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനും മോചനത്തിനുമുള്ള തീവ്രശ്രമങ്ങൾക്കിടെ, ‘നിമിഷപ്രിയയ്ക്ക് മാപ്പ് കൊടുക്കരുതെന്നും സഹോദരന്‍റെ ആത്മാവ് പൊറുക്കില്ലെ'ന്നുമുള്ള മലയാളത്തിലുള്ള കമന്‍റുകള്‍ പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്. 'വധശിക്ഷ ലഭിക്കുന്നത് വരെ പോരാടണ’മെന്നും ചില കമന്‍റുകളില്‍ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള കമന്‍റുകളാണ് അബ്ദുൽ ഫത്താഹ് മഹ്ദിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ നിറയുന്നത്. ചില മലയാളികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്ന് തലാലിന്‍റെ സഹോദരന്‍റെ പോസ്റ്റില്‍ ഇംഗ്ലീഷിലും മലയാളത്തിലും അറബിയിലും കമന്‍റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കേരളത്തില്‍ നിന്നാണെന്നും നിമിഷപ്രിയക്ക് മാപ്പു നല്‍കരുതെന്നും ചിലര്‍ കമന്‍റ് ചെയ്തു. എന്നാല്‍ നിമിഷപ്രിയക്ക് മാപ്പു നല്‍കണമെന്നും അവര്‍ക്ക് ഒരു പെൺകുഞ്ഞാണ് ഉള്ളതെന്നും മറ്റ് ചിലരുടെ കമന്‍റുകളില്‍ പറയുന്നു.
അതിനിടെ, നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കാന്തപുരത്തിന്റെ പങ്ക് തള്ളി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തി. ഇക്കാര്യത്തിൽ ഒരു വിവരവും ഇല്ലെന്നും വിദേശകാര്യ വക്താവ് രൺധീര് ജയ്സ്വാൾ വ്യക്തമാക്കി. വധശിക്ഷ ഒഴിവാക്കാനുള്ള എല്ലാ ശ്രമവും തുടരുമെന്നും വിദേശകാര്യ വക്താവ് അറിയിച്ചു. ചില വിദേശരാജ്യങ്ങളുമായി ഇന്ത്യ ബന്ധപ്പെടുന്നുണ്ട്. കേന്ദ്രസർക്കാർ എല്ലാ ശ്രമവും നടത്തിയിരുന്നുവെന്നും നിയമസഹായവും നൽകിയിരുന്നുവെന്നും രൺധീർ ജയ്സ്വാൾ വിശദമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam