
കോഴിക്കോട്: നിപ വൈറസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രാമനാട്ടുകര സ്വദേശിയായ 43 കാരന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഇയാളുടെ സമ്പര്‍ക്ക പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധന ഫലങ്ങള്‍ ഇന്ന് വൈകീട്ടോടെ ലഭിക്കും. സ്ഥിതിഗതികള്‍ വിലയിരുത്താനായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതലയോഗം ചേര്‍ന്നു.
രാമനാട്ടുകര നഗരസഭയിലെ അഞ്ചാം ഡിവിഷനിലെ താമസക്കാരനായ 43കാരനാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിആര്‍ഡിഎല്‍ ലാബില്‍ നടത്തിയ പരിശോധനയില്‍ നിപ വൈറസ് സ്ഥിരീകരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളെ രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ അര്‍ദ്ധരാത്രിയോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കെഎച്ച്ആര്‍ഡബ്ല്യുയു എസിന് കീഴിലുള്ള പേ വാര്‍ഡ് ഒഴിപ്പിച്ചാണ് ഐസൊലേഷന്‍ വാര്‍ഡ് സജ്ജീകരിച്ചത്. മെഡിക്കല്‍ കോളേജിലെ ഈ മേഖലയില്‍ കര്‍ശന നിയന്ത്രണവും ഏര്‍പ്പെടുത്തി. രോഗം ബാധിച്ചയാളുടെ വീട്ടിലുള്ളവരും സമ്പര്‍ക്കത്തില്‍ വന്ന ബന്ധുക്കളും നിരീക്ഷണത്തിലാണ്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയപ്പോള്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ വന്ന രണ്ട് ജീവനക്കാരും ക്വാറന്‍റീനിലാണ്. ഫറോഖിലെ പഴയൊരു ഗോഡൗണ്‍ ഇയാള്‍ അടുത്തിടെ വൃത്തിയാക്കിയിരുന്നു എന്നും അവിടെ നിന്നാകാം വൈറസ് ബാധിച്ചത് എന്നുമാണ് ഇതുവരെയുളള വിവരം. സ്ഥിതിഗതികള്‍ വിലയിരുത്താനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുമായി ആരോഗ്യ മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കോഴിക്കോട്ടും യോഗം ചേര്‍ന്നു. പുനെ വൈറോളജി ലാബില്‍ നിന്നുളള അന്തി ഫലം കൂടി വന്നശേഷമാകും ഇയാളുടെ സമ്പര്‍ക്ക പട്ടിക ഉള്‍പ്പെടെ ആരോഗ്യ വകുപ്പ് പുറത്ത് വിടുക.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam