
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപ്പാക്കുന്ന 'ഓപ്പറേഷൻ സൗന്ദര്യ'യുടെ ഭാഗമായി ഇതുവരെ 10 ലക്ഷത്തോളം രൂപയുടെ (9.64 ലക്ഷം) വ്യാജ ഉൽപ്പന്നങ്ങൾ പിടികൂടിയതായി ആരോഗ്യ - ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ജൂലൈ അവസാനവാരത്തോടെ പദ്ധതിയുടെ നാല് ഘട്ടങ്ങൾ പൂർത്തിയായപ്പോഴുള്ള കണക്കാണിത്. ഓപ്പറേഷൻ സൗന്ദര്യയുടെ ഒന്നാം ഘട്ടത്തിൽ 5,09,303 രൂപയുടെയും, രണ്ടാം ഘട്ടത്തിൽ 2.50 ലക്ഷം രൂപയുടെയും, മൂന്നാം ഘട്ടത്തിൽ 1.50 ലക്ഷം രൂപയുടെയും, നാലാം ഘട്ടം 55,000 രൂപയുടെയും വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളാണ് പിടിച്ചെടുത്തത്. കോസ്‌മെറ്റിക്സ് റൂൾസ് 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതും, മതിയായ നിർമ്മാണ ലൈസൻസുകളില്ലാതെ വിതരണം ചെയ്തതുമായ ഉൽപ്പന്നങ്ങളാണ് പിടികൂടിയവയിൽ ഉൾപ്പെടുന്നത്.
കൗമാരക്കാരിലും കുട്ടികളിലും ഫേസ് ക്രീമുകളുടെ അമിത ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് സംസ്ഥാന വ്യാപകമായി ശേഖരിച്ച സാമ്പിളുകൾ തിരുവനന്തപുരം, എറണാകുളം ഡ്രഗ്സ് ടെസ്റ്റിംഗ് ലബോറട്ടറികളിൽ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ ചില ലിപ്സ്റ്റിക്, ഫേസ് ക്രീം സാമ്പിളുകളിൽ അനുവദനീയമായ അളവിലും കൂടുതലായി മെർക്കുറിയുടെ അംശം കണ്ടെത്തി. ഫേസ് ക്രീമുകളിൽ 1 പിപിഎം (പാർട്സ് പെർ മില്ല്യൺ) മെർക്കുറി മാത്രമാണ് അനുവദനീയമായിട്ടുള്ളതെന്നിരിക്കെ, വിപണിയിൽ നിന്ന് പിടിച്ചെടുത്ത പാകിസ്ഥാൻ നിർമ്മിത ഫൈസ, ഗോറി എന്നീ ക്രീമുകളിൽ 20,000 പിപിഎം വരെ ഉയർന്ന അളവ് കണ്ടെത്തുകയുണ്ടായി. പർച്ചേസ് ബില്ലുകൾ പോലുമില്ലാതെ വിപണിയിലെത്തുന്ന ഈ ക്രീമുകൾ ഗുരുതര ത്വക്ക് രോഗങ്ങൾക്കും മറ്റ് രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ ഇവ ഉപയോഗിക്കരുതെന്ന് നിർദേശമുണ്ട്.
ലിപ്സ്റ്റിക്, ബേബി പൗഡർ, ബേബി സോപ്പ്, ബേബി ഓയിൽ തുടങ്ങിയവയും ഗുണനിലവാര പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഇത്തരം ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ നിർമ്മാണ ലൈസൻസ്, നിർമ്മാതാവിന്റെ പേരും പൂർണ്ണ വിലാസവും, ലേബലിംഗ് വിവരങ്ങൾ എന്നിവ ഉണ്ടെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കണം. സംശയാസ്പദമായ ഉൽപ്പന്നങ്ങളെക്കുറിച്ചും നിയമലംഘനങ്ങളെക്കുറിച്ചും പരാതിപ്പെടാൻ ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ ടോൾ ഫ്രീ ഹെൽപ്‌ലൈൻ നമ്പറായ 1800-425-3182 വഴി ബന്ധപ്പെടാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam