
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. പന്തീരാങ്കാവ് വിഷയത്തിൽ പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച്ചയെന്നാണ് പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടത്. പൊലീസ് നിസംഗരായി നോക്കി നിൽക്കുകയാണ് ചെയ്തത്. പരാതിയുമായി ചെന്ന പെൺകുട്ടിയുടെ പിതാവിനെ ആശ്വസിപ്പിക്കുന്നതിന് പകരം പൊലീസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ആദ്യത്തെ സംഭവം അല്ലെന്ന് ചൂണ്ടികാട്ടിയ പ്രതിപക്ഷ നേതാവ്, പൊലിസ് ഇരയോടൊപ്പമാണോ വേട്ടക്കാർക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. പൊലീസിനെ നിയന്ത്രിക്കുന്നത് ആരെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് പൊലീസ് കമ്മിഷണറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവിന്‍റെ വാക്കുകൾ
പന്തീരാങ്കാവ് സ്ത്രീധന പീഡനക്കേസില്‍ പൊലീസ് നിസംഗരായാണ് പെരുമാറിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ സി.ഐ പരിഹസിച്ചു. കേസില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന ഉറപ്പ് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയിട്ടുണ്ട്. ഇക്കാര്യം പെണ്‍കുട്ടിയുടെ പിതാവിനെയും അറിയിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ ആക്രമിക്കുകയും കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെടുകയും ചെയ്തത് അവിശ്വസനീയമാണ്. മാതാപിതാക്കള്‍ക്ക് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത തരത്തിലാണ് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇതൊന്നും അനുവദിച്ച് നല്‍കാനാകില്ല. കേരളം പോലുള്ള പ്രബുദ്ധമായ സംസ്ഥാനത്തിന് അപമാന ഭാരം കൊണ്ട് തലകുനിച്ച് നില്‍ക്കേണ്ടി വന്ന സംഭവമാണ് പന്തീരാങ്കാവിലുണ്ടായത്. ഇതൊന്നും ആര്‍ക്കും സഹിക്കാനാകില്ല. എന്നിട്ടും പൊലീസിന് എന്താണ് പറ്റിയത്? അവര്‍ ഇരകള്‍ക്കൊപ്പമാണോ വേട്ടക്കാര്‍ക്കൊപ്പമാണോ? ആലുവയില്‍ വീട് ആക്രമിച്ച കേസില്‍ പരാതിക്കാരനെ സ്റ്റേഷനില്‍ എത്തിച്ചതല്ലാതെ പൊലീസ് മറ്റൊന്നും ചെയ്തില്ല. പരാതിക്കാരന്‍ സ്റ്റേഷനില്‍ കാത്തു നില്‍ക്കുന്നതിനിടെ വീണ്ടും അതേ ഗുണ്ടാ സംഘം വീട് ആക്രമിച്ചു. തലസ്ഥാന നഗരിയില്‍ ഉള്‍പ്പെടെ ഗുണ്ടാ- ലഹരി സംഘങ്ങള്‍ അഴിഞ്ഞാടുമ്പോഴും പൊലീസ് നിസംഗരായി നില്‍ക്കുകയാണ്. പൊലീസുകാരുടെ കൈകള്‍ കെട്ടപ്പെട്ട നിലയിലാണ്. അറിയപ്പെടുന്ന ക്രിമിനലുകള്‍ക്കു പോലും സംരക്ഷണം നല്‍കുകയാണ്. ജനങ്ങള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്ഥയിലേക്ക് കേരളം മാറി. ഇക്കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രി സംസ്ഥാനത്ത് ഉണ്ടായിരുന്നപ്പോഴും ഇല്ലാത്തപ്പോഴും ഒരേ സ്ഥിതിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam