
കണ്ണൂർ: ക്ഷേത്രങ്ങളിൽ പിടിമുറുക്കുന്നതിനായി സിപിഎം പ്രത്യേക കമ്മിറ്റി രൂപീകരിച്ചുവെന്നും ഇതിന്‍റെ സംസ്ഥാനതല ചുമതല തനിക്കാണെന്നുമുള്ള മാധ്യമ വാർത്തകൾ തള്ളി സിപിഎം നേതാവ് പി ജയരാജൻ. പ്രചരിക്കുന്ന വാർത്തകൾ തീർത്തും വസ്തുതാവിരുദ്ധവും നുണ നിർമ്മിതികളുടെ പാരമ്പര്യം തുടരുന്നതിന്‍റെ ഭാഗവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. നാട്ടിലെ എല്ലാ മേഖലകളിലും ശരിയായ രീതിയിൽ ഇടപെടാനും പ്രതികരിക്കാനും ധാരണയുള്ള പ്രസ്ഥാനമാണ് സിപിഎം. വിശ്വാസികൾ അണിനിരക്കേണ്ട ഇടമാണ് ആരാധനാലയങ്ങൾ. അത്തരം ഇടങ്ങളിൽ പിടിമുറുക്കാൻ വർഗീയശക്തികൾ ആസൂത്രിത നീക്കം നടത്തുന്നതിനെതിരെ നിരന്തരം ശബ്‍ദമുയർത്തുന്ന പാർട്ടി പ്രവർത്തകനാണ് താനെന്നും ഇത്തരം ഇടപെടലുകളാണ് നുണ നിർമ്മാതാക്കളെ അലോസരപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളാണ് ക്ഷേത്രങ്ങളുടെ കാര്യങ്ങൾ നോക്കിനടത്തേണ്ടതെന്ന കാര്യത്തിൽ പാർട്ടിക്ക് യാതൊരു സംശയവുമില്ല. എന്നാൽ വിശ്വാസികളെ വഴിതെറ്റിച്ച് സ്വന്തം സംഘടനാ താല്പര്യങ്ങൾക്കായി ക്ഷേത്രങ്ങൾ കയ്യടക്കാനും ദുരുപയോഗം ചെയ്യാനുമാണ് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വക്താക്കളായ ആർഎസ്എസ് ശ്രമിക്കുന്നത്. അയോധ്യയിൽ രാമന്റെ പേരിൽ ക്ഷേത്രമുണ്ടാക്കി കൊടും കൊള്ള നടത്തിയ പാരമ്പര്യമുള്ള ആ സംഘപരിവാർ ശക്തികളാണ് കമ്മ്യൂണിസ്റ്റുകാർക്കെതിരെ ഇത്തരം കള്ളങ്ങൾ പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.
ഒരേപോലെ പല മാധ്യമങ്ങളിലും വാർത്ത വന്നതോടെ ചിലരൊക്കെ ഇത് വിശ്വസിക്കുകയും വിളിച്ചന്വേഷിക്കുകയും ചെയ്തിരുന്നു. ചില ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ക്രമക്കേടുകളും അരാജകത്വവും മോഷണവും ചൂണ്ടിക്കാട്ടി കമ്മ്യൂണിസ്റ്റുകാർ അവിടെ ഇടപെടണമെന്ന് ചിലർ ആവശ്യപ്പെടുകപോലുമുണ്ടായി. എന്നാൽ വാർത്തകളിൽ പ്രചരിക്കുന്നത് പോലുള്ള യാതൊരു തീരുമാനവും സിപിഎം എടുത്തിട്ടില്ലെന്ന് പി ജയരാജൻ വ്യക്തമാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam