പാലക്കാട് ഷാജഹാൻ വധം; കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് സിപിഎം

By Web TeamFirst Published Aug 15, 2022, 11:09 AM IST
Highlights

ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ

പാലക്കാട്: സി പി എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാൻ വധവുമായി ബന്ധപ്പെട്ട് കൊലയാളികൾ ഇപ്പോൾ പാർട്ടി പ്രവർത്തകരല്ലെന്ന് വിശദീകരണവുമായി സിപിഎം ജില്ലാ നേതൃത്വം. കൊലയാളി സംഘാംഗങ്ങൾ നേരത്തെ പാർട്ടി വിട്ടവരാണ്. ഇവർ ആർഎസ്എസിന്റെ സജീവ പ്രവർത്തകരാണ്. എത്രയോ വർഷം മുൻപ് പാർട്ടി വിട്ടവരാണ്. ആർ എസ് എസാണ് ഇവർക്ക് സഹായം നൽകി വന്നത്. പാലക്കാട് ശ്രീനിവാസൻ കൊല്ലപ്പെട്ടപ്പോൾ വിലാപയാത്രയിൽ പങ്കെടുത്തവരാണ് ഇവർ. പിന്നെങ്ങിനെയാണ് ഇവർ സിപിഎം പ്രവർത്തകരെന്ന് പറയുക? ഷാജഹാനെ തന്നെ ലക്ഷ്യമിട്ടാണ് ഇവർ വന്നത്. അവിടെ മറ്റ് പാർട്ടി പ്രവർത്തകരുണ്ടായിട്ടും അവരെയൊന്നും ആക്രമിച്ചിരുന്നില്ലല്ലോയെന്നും പാർട്ടി പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ചോദിച്ചു.

ഷാജഹാൻ വധം: അക്രമിസംഘത്തിൽ എട്ടോളം പേരെന്ന് ദൃക്സാക്ഷി, മരുതറോഡ് പഞ്ചായത്തിൽ ഹർത്താൽ

മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ ഇന്നലെ രാത്രി 9.15 ഓടെയാണ് കൊലപാതകം നടന്നത്. രണ്ട് ബൈക്കുകളിലായെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന് കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഇദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശബരീഷ്, അനീഷ്, നവീൻ, ശിവരാജൻ, സിദ്ധാർത്ഥൻ, സുജീഷ്, സജീഷ്, വിഷ്ണു എന്നിവരാണ് കേസിലെ പ്രതികൾ. ഇവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. പ്രതികൾക്കായി പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. ഷാജഹാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വൈര്യത്തിന്റെ പേരിലാണോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥ് പ്രതികരിച്ചു. കേസിൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. എട്ട് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. കൊലപാതക കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്. പ്രതികൾ പിടിയിലായാൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നും അദ്ദേഹം പറഞ്ഞു. 

പാലക്കാട് കൊലപാതകം: പിന്നിൽ ആ‌ർഎസ്എസ് എന്ന സിപിഎം ആരോപണം തള്ളി സിപിഐ

അതേസമയം ഷാജഹാന്റെ കൊലപാതകം ദു:ഖകരമെന്നാണ് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചത്. കൊലപാതകത്തിന് പിന്നിൽ ആർ എസ് എസ് എന്ന് കുറ്റപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ് രംഗത്ത് വന്നു. ബോധപൂർവം കലാപം സൃഷ്ടിക്കാനുള്ള ശ്രമമാണ്. വൈകാരികതയ്ക്ക് അടിമപ്പെടാതെ വേണം പാർട്ടി പ്രവർത്തകർ മുന്നോട്ട് പോകാൻ. യുഡിഎഫ് അക്രമത്തെ അപലപിക്കാൻ പോലും തയ്യാറായിട്ടില്ല. തുടർ ഭരണം ആർഎസ്എസിനെ അസ്വസ്ഥതപ്പെടുത്തുകയാണ്. സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമമാണ് കൊലപാതകത്തിന് പിന്നിലെന്നും റിയാസ് കുറ്റപ്പെടുത്തി.

പാലക്കാട്ടെ ആസൂത്രിത കൊലപാതകം: കേരളത്തെ കലാപ ഭൂമിയാക്കാനുള്ള നീക്കമെന്ന് സിപിഎം

click me!