
പത്തനംതിട്ട: പത്തനംതിട്ട കോട്ടാങ്ങൽ ടിഞ്ചു മൈക്കിൾ കൊലക്കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി. തടിക്കച്ചവടക്കാരൻ കോട്ടാങ്ങൽ സ്വദേശി നസീറാണ് കേസിലെ പ്രതി. പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിഞ്ഞുവെന്നും കുറ്റക്കാരനാണെന്നും പത്തനംതിട്ട കോടതി വിധിച്ചു. ശിക്ഷാവിധി ശനിയാഴ്ച പ്രഖ്യാപിക്കും. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. തടി കച്ചവടക്കാരുടെ രീതിയിലുള്ള കെട്ടാണ് പ്രതിയിലേക്കുള്ള അന്വേഷണം എത്തിച്ചത്. 2019 ഡിസംബർ 15നായിരുന്നു അതിക്രൂര ബലാത്സംഗവും കൊലപാതകവും നടന്നത്. 20മാസത്തിനുശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഭർത്താവുമായി പിണങ്ങി സ്കൂൾ കാലത്തെ കാമുകനൊപ്പം ടിഞ്ചു ജീവിക്കുന്നതിനിടെയായിരുന്നു അതിദാരുണകൊലപാതകം. തടിക്കച്ചവടക്കാരനായ നസീർ വീട്ടിൽ ആരുമില്ലെന്ന് കണ്ട് ടിഞ്ചുവിനെ ഉപദ്രവിക്കുകയായിരുന്നു. തടി വാങ്ങുന്നതിനായാണ് നസീര്‍ വീട്ടിലെത്തിയത്. ടിഞ്ചുവിനെ നസീര്‍ വീട്ടിൽക്കയറി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തി. കട്ടിലിൽ തലയിടിപ്പിച്ച് അബോധാവസ്ഥയിലാക്കി ക്രൂരമായി ബലാത്സംഗം ചെയ്തശേഷം മേൽക്കൂരയിലെ ഇരുമ്പ് കൊളുത്തിൽ കൊട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. യുവതിയുടെ നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും അടക്കമുള്ള ശാസ്ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷന് കരുത്തായത്. പെരുമ്പെട്ടി പൊലീസ് ജീവിതപങ്കാളിയായിരുന്ന ടിജിനെ പ്രതിയെന്ന് സംശയിച്ച് ക്രൂരമായി തല്ലിച്ചതച്ചതും വിവാദമായിരുന്നു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‍മോര്‍ട്ടത്തിൽ യുവതിയുടെ ശരീരത്തിൽ 53 മുറിവുകളുള്ളതായി കണ്ടെത്തിയിരുന്നു. യുവതി ക്രൂരമായി പീഡനത്തിനിരയായതിനും തെളിവു ലഭിച്ചിരുന്നു. 2019 ഡിസംബര്‍ 15 നടന്ന സംഭവത്തിൽ 2021 ഒക്ടോബറിലാണ് പ്രതി കോട്ടാങ്ങൽ പുളിമൂട്ടിൽ വീട്ടിൽ നസീര്‍ പിടിയിലാകുന്നത്. ലോക്കൽ പൊലീസ് ആത്മഹത്യയാണെന്ന് കരുതിയ കേസ് ടിഞ്ചുവിന്‍റെ സുഹൃത്ത് ടിജിന്‍റെ പരാതിയിൽ 2020 ഫെബ്രുവരിയിൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam