
തൃശൂർ: പെരിങ്ങൽകുത്ത് ഡാമിന്റെ സ്ലൂയിസ് വാൽവ് തുറന്നു. ചാലക്കുടി പുഴയുടെ തീരത്തത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയാണ് പെയ്യുന്നത്. അതേസമയം, അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ തൃശ്ശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.
സംസ്ഥാനത്തെ മഴ മുന്നറിയിപ്പിലും മാറ്റം വന്നിട്ടുണ്ട്. ഒമ്പത് ജില്ലകളിലാണ് നിലവിൽ യെല്ലോ അലർട്ട് മുന്നറിയിപ്പുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട്. അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ വാമനപുരം (മൈലമൂട് സ്റ്റേഷൻ) നദിയിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് നൽകിയിരിക്കുകയാണ്. ഈ നദിയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. കൂടാതെ, യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.