
തിരുവനന്തപുരം: ആർഎസ്എസ് - ജമാഅത്തെ ഇസ്ലാമി ചർച്ചക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടിക്കാഴ്ചയുടെ ഉള്ളടക്കം ജമാഅത്ത ഇസ്ലാമി വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രി, ആർഎസ്എസുമായി സംവാദം വേണമെന്ന ന്യായം കാപട്യമാണെന്നും വിമര്‍ശിച്ചു. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെക്ക് നൽകിയതെന്നും പിണറായി വിജയന്‍ ചോദിച്ചു.
സംഭാഷണങ്ങളിലൂടെ നവീകരിക്കാൻ കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്നത് പുള്ളി പുലിയെ കുളിപ്പിച്ച് പുള്ളിമാറ്റാൻ കഴിയുമെന്ന കരുതലിന് തുല്യമാണെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. രാജ്യത്തെ ന്യൂനപക്ഷ സംരക്ഷണത്തിന് വേണ്ടിയല്ല ചർച്ചയെന്ന് വ്യക്തമാണ്. വർഗീയതകൾ പരസ്പരം സന്ധിചെയ്ത് മത നിരപേക്ഷതയെ തച്ചുടക്കുകയാണെന്നും പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
Also Read: ജമാഅത്തെ ഇസ്ലാമി - ആർഎസ്എസ് ചര്‍ച്ച: വിമർശനവുമായി ലീഗും സുന്നി - മുജാഹിദ് സംഘടനകളും
പിണറായി വിജയന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം:
സംഘപരിവാറുമായി വിയോജിപ്പുകൾക്കപ്പുറം സംവാദങ്ങളും ചർച്ചകളും ആവശ്യമാണെന്ന ജമാഅത്തെ ഇസ്ലാമിയുടെ ന്യായം അവരുടെ കാപട്യത്തെ വെളിവാക്കുന്നു. ആർഎസ്എസുമായി എന്തുകാര്യമാണ് ചർച്ച ചെയ്തതെന്നും കൂടിക്കാഴ്ചയുടെ ഉള്ളടക്കമെന്തെന്നും ജമാഅത്തെ ഇസ്ലാമി നേതൃത്വം വ്യക്തമാക്കണം.
സംഭാഷണങ്ങളിലൂടെ നവീകരിക്കാനും പരിവർത്തനം ചെയ്തെടുക്കാനും കഴിയുന്ന സംഘടനയാണ് ആർഎസ്എസ് എന്ന ജമാഅത്തെ ഇസ്ലാമിയുടെ യുക്തി പുള്ളിപ്പുലിയെ കുളിപ്പിച്ചു പുള്ളിമാറ്റാൻ കഴിയും എന്ന് കരുതുന്നതിന് തുല്യമാണ്. ഇന്ത്യൻ ന്യൂനപക്ഷങ്ങളുടെ പൊതുപ്രശ്നങ്ങൾ രാജ്യഭരണം നിയന്ത്രിക്കുന്ന ആർഎസ്എസിനുമുന്നിൽ അവതരിപ്പിക്കാനാണ് ചർച്ച നടത്തിയതെന്ന വാദം അതിലേറെ വിചിത്രവും. ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ആരാണ് ജമാഅത്തെ ഇസ്ലാമിക്ക് നൽകിയത്?ചർച്ചയുടെ ഉള്ളടക്കം എന്തുതന്നെയായാലും രാജ്യത്തെ ന്യൂനപക്ഷങ്ങളെ സഹായിക്കാനുള്ളതല്ല അത്. ന്യൂനപക്ഷ സംരക്ഷണം എന്നാൽ മത നിരപേക്ഷതയുടെ സംരക്ഷണമാണ്. അതിനു ഭംഗം വരുത്തുന്നത് ആരാണെന്ന് അറിയാത്തവരാണോ ഈ സംഘടനക്കാർ? അത്തരക്കാരുമായി ചർച്ച നടത്തിയാൽ എങ്ങനെയാണ് മത നിരപേക്ഷതയും ന്യൂനപക്ഷ സംരക്ഷണവും സാധ്യമാവുക?
ഇന്ത്യയിലെ മതനിരപേക്ഷ സമൂഹം ഇന്ന് സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ ശക്തമായി പോരാടുകയാണ്. ഈ ഘട്ടത്തിൽ ആർഎസ്എസ് അജണ്ടയ്ക്ക് ഒത്താശ ചെയ്യുന്നതാണ് ഇത്തരം നടപടികൾ. വർഗ്ഗീയതകൾ പരസ്പരം സന്ധി ചെയ്‌തുകൊണ്ട് മതനിരപേക്ഷതയും ജനാധിപത്യ മൂല്യങ്ങളും തച്ചുടയ്ക്കുന്നതിൽ ഒരേ മനസ്സോടെ നിൽക്കുന്നവരാണ് എന്നതിന് ഇതിൽപ്പരം തെളിവ് വേണ്ട. ഇത് മതനിരപേക്ഷ സമൂഹത്തിനോടുള്ള വെല്ലുവിളിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam